മലപ്പുറം : വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. മർദ്ദനത്തിൽ അധ്യാപകന്റെ കൈക്കുഴ തെറ്റി. മലപ്പുറം പേരശന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സജീഷിനാണ് പരിക്കേറ്റത്. അധ്യാപകനെ മർദ്ദിച്ച വിദ്യാർത്ഥിയെ അന്വേഷണവിധേയമായി സ്കൂൾ സസ്പെൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പേരശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം പിടിഎ മീറ്റിംഗ് നടന്നിരുന്നു. ഇക്കാരണത്താൽ ഉച്ചവരെ മാത്രമായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. ഉച്ചയ്ക്കു ശേഷവും വീട്ടിൽ പോകാത്ത വിദ്യാർത്ഥി പെൺകുട്ടികൾ കലോത്സവത്തിന് പരിശീലനം നടത്തുന്ന സ്ഥലത്ത് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ഈ വിദ്യാർത്ഥിയെ ചോദ്യം ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതും അധ്യാപകനെ മർദ്ദിക്കാൻ ഇടയാക്കിയതും.
സ്കൂൾ പ്രിൻസിപ്പാളിന്റെ മുൻപിൽ വച്ചാണ് വിദ്യാർത്ഥി പ്ലസ് ടു അധ്യാപകനായ സജീഷിനെ മർദ്ദിച്ചത്. തടയാൻ ശ്രമിച്ച മറ്റ് അധ്യാപകരെയും തള്ളി മാറ്റിക്കൊണ്ടായിരുന്നു വിദ്യാർത്ഥി സജീഷിനെ മർദ്ദിച്ചത്. അധ്യാപകൻ നിലത്ത് വീണപ്പോൾ ചവിട്ടിയതായും പരാതിയുണ്ട്. ഈ ചവിട്ടേറ്റാണ് സജീഷിന്റെ കൈക്കുഴ തെറ്റിയതെന്ന് പറയുന്നു. ആക്രമണം നടത്തിയ വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
Discussion about this post