ഗാന്ധിനഗർ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ എത്തി. മെഹ്സാനയിൽ 5800 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പായി ബനസ്‌കന്തയിലെ അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി.
മെഹ്‌സാനയിലെ ദഭോദ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ആണ് പ്രധാനമന്ത്രി 5800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. മെഹ്‌സാന, അഹമ്മദാബാദ്, ബനസ്‌കന്ത, സബർകാന്ത, മഹിസാഗർ, ഗാന്ധിനഗർ, പാടാൻ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്നതാണ് മോദിയുടെ 16 വികസന സംരംഭങ്ങൾ. വെസ്റ്റേൺ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴിയുടെ പുതിയ ഭാഗവും ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
വീരാംഗം-സമഖിയാലി റെയിൽ പാത ഇരട്ടിപ്പിക്കൽ, ഗ്രാമീണ തടാകങ്ങൾ റീചാർജ് ചെയ്യുന്നതിനുള്ള പദ്ധതി, സബർമതി നദിയിൽ തടയണ നിർമാണം, ഗ്രാമീണ മേഖലകളിൽ കുടിവെള്ളത്തിനും മലിനജല ശുദ്ധീകരണത്തിനും മറ്റുമായുള്ള പദ്ധതികൾ,വിവിധ റെയിൽവേ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
നിലവിൽ പൂർത്തിയായ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത് കൂടാതെ വിവിധ ജലസേചന പദ്ധതികൾ, റോഡുകളുടെ വീതി കൂട്ടൽ, മലിനജല സംസ്‌കരണ പ്ലാന്റുകൾ എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യൻ റെയിൽവേ, ഗുജറാത്ത് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാന ജലവിഭവ-ജലവിതരണ വകുപ്പുകൾ, റോഡുകൾ, കെട്ടിടങ്ങൾ, നഗരവികസന വകുപ്പുകൾ എന്നിവയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികൾ.
Discussion about this post