ന്യൂഡൽഹി : ഭാരതത്തിന്റെ കരുത്തനായ ഭരണാധികാരിയും അതുല്യനായ സംഘാടകനുമായിരുന്നു, സർദാർ വല്ലഭായ് പട്ടേലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും പൊതുപ്രവർത്തകനുമായിരുന്ന സർദാർ പട്ടേൽ രാജ്യത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.സർദാർ വല്ലഭായ് പട്ടേലിന്റെ 148ാ മത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിനമായാണ് രാജ്യം ആചരിക്കുന്നത്.അതിന്റെ ഭാഗമായി ഏകതയ്ക്കായുള്ള കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് , ഏകതാ പ്രതിജ്ഞ എടുക്കൽ തുടങ്ങിയ ചടങ്ങുകൾ കേന്ദ്രമന്ത്രി നിർവ്വഹിച്ചു. 2014 മുതൽ ഒക്ടോബർ31 രാഷ്ട്രീയ ഏകതാ ദിനമായാണ് ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 550-ലധികമുണ്ടായിരുന്ന നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഒരൊറ്റ രാജ്യമാക്കിയതിന്റെ പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. രാജ്യത്തിൻറെ ഐക്യത്തിനായി അഹോരാത്രം പ്രവർത്തിച്ച ഉരുക്കുമനുഷ്യനായിരുന്നു പട്ടേൽ, അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും മൂലമാണ് ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യം അന്തസ്സോടെ നിൽക്കുന്നത്. നമ്മുടെ രാഷ്ട്രം സർദാർ പട്ടേലിന്റെ സ്വപ്‌നങ്ങൾ ഓരോന്നായി നിറവേറ്റികൊണ്ടിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ എന്നായിരുന്നു പട്ടേൽ അറിയപ്പെട്ടിരുന്നത്. 1947 മുതൽ 1950 വരെ സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി സേവനമനുഷ്ഠിച്ചിരുന്നു.2014 മുതൽ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസായിട്ടാണ് രാജ്യം ആചരിക്കുന്നത്.
സർദാർ വല്ലഭായ് പട്ടേലിന്റെ 148ാ മത് ജന്മവാർഷികത്തിൽ പട്ടേൽ ചൗക്കിലുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പുഷ്പാർച്ചന നടത്തി. ഡൽഹി ലെഫ്റ്റന്റ് ഗവർണർ വികെ സക്‌സേന, കേന്ദ്രമന്ത്രി മീനാക്ഷി ലേഖി എന്നിവരും സർദാർ പട്ടേലിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Discussion about this post