പാലക്കാട് : പരാതിയുമായി എത്തിയ വീട്ടമ്മയെ സിപിഎം നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായും സഹകരണ സൊസൈറ്റി വഴി ലക്ഷങ്ങളുടെ ബാധ്യത വരുത്തി വെച്ചതായും പരാതി. മനംനൊന്ത് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പരാതിയിൽ പറയുന്നു . കൊല്ലംകോട് ഉള്ള സിപിഎം നേതാവിനെതിരെയാണ് വീട്ടമ്മ പരാതിയുമായി എത്തിയിരിക്കുന്നത്.
പരിചയത്തിലുള്ള ഒരു കുട്ടിയുടെ ചികിത്സ ആവശ്യത്തിനായി വീട്ടമ്മ ഒരു യുവാവിൽ നിന്നും പണം കടം വാങ്ങിയിരുന്നു. എന്നാൽ സാഹചര്യം മുതലെടുത്ത് യുവാവ് ഈ വീട്ടമ്മയെ ശല്യം ചെയ്യാൻ ആരംഭിച്ചതോടെ ഈ പരാതിയുമായി വീട്ടമ്മ സിപിഎം നേതാവിന്റെ അടുക്കൽ ചെല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഎം നേതാവ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സഹകരണ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ സിപിഎം നേതാവ് പരാതിക്കാരിയായ വീട്ടമ്മയെ നിരവധി തവണ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുകയും ചെയ്തു. സഹകരണ ബാങ്കിൽ ഇവരുടെ ആഭരണങ്ങൾ പണയം വെച്ചത് പോലും ഈ നേതാവ് സ്വന്തമാക്കി. ലക്ഷങ്ങളുടെ ബാധ്യതയാണ് നേതാവ് ഈ വീട്ടമ്മയ്ക്ക് വരുത്തി വച്ചിരിക്കുന്നത് എന്നും പരാതിയുണ്ട്. സിപിഎം പാർട്ടി കുടുംബാംഗവും പാർട്ടി മെമ്പറുമായ വീട്ടമ്മ പാർട്ടി തലത്തിലും പോലീസിലും പരാതി നൽകിയിട്ടും സിപിഎം നേതാവിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നും ആരോപണമുന്നയിക്കുന്നു.
Discussion about this post