ന്യൂഡൽഹി: പൈലറ്റുമാർക്കും ക്രൂവിനുമായി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ.മെഡിക്കൽ എക്‌സാമിനേഷനുമായി ബന്ധപ്പെട്ടാണ് പുതിയ നിയമങ്ങൾ. ഇതനുസരിച്ച് ആൽക്കോഹോൾ കണ്ടന്റ് അടങ്ങിയ എല്ലാ പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് പൈലറ്റ്, ക്രൂ എന്നിവർക്ക് ഡിജിസിഎ വിലക്കേർപ്പെടുത്തി. ആൽക്കഹോൾ ചേർന്ന ഇത്തരം വസ്തുക്കൾ മെഡിക്കൽ എക്സാമിനേഷൻ സമയത്ത് ഉപയോഗിക്കുന്നത് ബ്രെത് അനലൈസർ ടെസ്റ്റ് പോസിറ്റീവ് ആകാൻ കാരണമാകും എന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററി കമ്മീഷൻ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മാനദണ്ഡമനുസരിച്ച് പൈലറ്റോ മറ്റ് ജോലിക്കാരോ മൗത്ത് വാഷ്, അല്ലെങ്കിൽ ടൂത്ത് ജെൽ തുടങ്ങി ആൽക്കഹോൾ അടങ്ങിയ ഒരു വസ്തുക്കളും ബ്രത് അനലൈസർ ടെസ്റ്റിന്റെ സമയത്ത് ഉപയോഗിച്ചിട്ടുണ്ടാവാൻ പാടില്ല. പെർഫ്യൂം നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ബോർഡിങ് സ്റ്റേഷനിൽ തന്നെ ബ്രെത് അനലൈസർ ടെസ്റ്റ് നടത്താനുള്ള തീരുമാനവും നിയമാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്യൂട്ടി പിരീഡിൽ എല്ലാ പൈലറ്റുമാരും വിമാനത്തിലെ മറ്റെല്ലാ ജോലിക്കാരും കൃത്യമായും ബ്രത് അനലൈസർ ടെസ്റ്റിൽ പങ്കെടുത്തിരിക്കണം. ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന വിമാനങ്ങൾ ആണെങ്കിൽ ഇന്ത്യയിൽ ലാൻഡ് ചെയ്ത ഉടനെ ബ്രത് അനലൈസർ ടെസ്റ്റിന് ഓപ്പറേറ്റർമാർ വിധേയമായിരിക്കണം.തുടർച്ചയായി ബ്രത് അനലൈസർ ടെസ്റ്റ് പോസിറ്റീവാകുന്ന ഓപ്പറേറ്റർമാർക്ക് തക്കതായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
ഫ്‌ലയിങിന് മുൻപായി എന്തെങ്കിലും ശാരീരിക ആസ്വസ്ഥതകൾ തോന്നിയാൽ ആ വിവരം ഉടൻ തന്നെ കമ്പനിയെ അറിയിച്ചിരിക്കണം. അങ്ങനെ ഉള്ളവരെ ബ്രത് അനലൈസർ ടെസ്റ്റിന് വിധേയമാക്കില്ല. അവരെ കമ്പനി ഡോക്ടർ അനുവദിച്ചാൽ മാത്രമേ പിന്നീട് ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ.
Discussion about this post