പാലക്കാട്: പാലക്കാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവാവിന്റെ ഉറ്റ സുഹൃത്തായ കൊടലൂർ സ്വദേശി മുസ്തഫയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി കരിമ്പനക്കടവിൽ ആണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട അൻസാർ നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയെ തൃത്താല പോലീസ് പിടികൂടിയത്. വടക്കാഞ്ചേരിയിൽ നിന്ന് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിലെ നഴ്സിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരം മുസ്തഫയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്ന യുവാവ് വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് മരണപ്പെടുകയായിരുന്നു.
കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തികൊണ്ട് വെട്ടിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന യുവാവിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.
Discussion about this post