മലപ്പുറം: മഞ്ചേരി അരുകിഴായയിൽ ഡോക്ടറുടെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മൂന്നാം ദിവസം കുപ്പത്തൊട്ടിയിൽ നിന്നാണ് 20 പവന്റെ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുവേലക്കാരിയായ മഞ്ചേരി വേട്ടഞ്ചേരിപ്പറമ്പിലെ ഇന്ദിര (58) പിടിയിലായി. മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ റിയാസ് ചാക്കീരിയാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ കെവി നന്ദകുമാറിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയത്. വീട്ടിലെ ജോലിക്കാരിയായ ഇന്ദിര വീട് വൃത്തിയാക്കി മടങ്ങിയതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് പോലീസിനെ അറിയിച്ചത്.
മൂന്നാം നാള്‍ ആഭരണങ്ങൾ അതേ വീടിന്റെ പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്തു നിന്ന് ഇന്ദിര തന്നെയാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പ്രദേശത്ത് മഴ പെയ്തിരുന്നു. എന്നാൽ, കണ്ടെത്തിയ ആഭരണങ്ങൾ നനയുകയോ ചെളി പുരളുകയോ ചെയ്തിട്ടില്ല. അതിനാൽ മോഷ്ടാവ് ചൊവ്വാഴ്ച രാവിലെയാണ് സ്വർണം ഇവിടെ കൊണ്ടിട്ടതെന്ന നിഗമനത്തില്‍ പൊലീസ് എത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജോലിക്കാരി തന്നെ അറസ്റ്റിലായത്. കമ്മൽ, മോതിരം എന്നിവ അടങ്ങിയ കുറച്ച് സ്വർണം ഇവർ മറ്റൊരിടത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇന്ദിര കുറ്റസമ്മതം നടത്തിയത്. വലിച്ചെറിഞ്ഞ സ്വര്‍ണവും പോലീസ് കണ്ടെടുത്തു.
കിടപ്പുമുറിയിലെ അലമാരയിൽ ബോക്‌സിൽ സൂക്ഷിച്ചിരുന്ന മരുമകളുടെ 20 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. ശനിയാഴ്ച സ്വർണം എടുത്തിരുന്നെങ്കിലും വീട്ടിൽ കൊണ്ടുപോയില്ല. പിന്നീട് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം ശക്തമായതോടെ ഭയന്ന് സ്വര്‍ണം വീട്ടിന് പിറകിൽ കൊണ്ടിടുകയായിരുന്നു. ഇന്ദിരയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post