ഇടുക്കി : തൊടുപുഴയിൽ 14കാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ വഴിത്തിരിവ്. കേസിൽ അകപ്പെട്ട് 98 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന ആദിവാസി യുവാവ് നിരപരാധി ആണെന്ന് തെളിഞ്ഞു. ഡി എൻ എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടത്.
ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീത് (24) ആണ് ചെയ്യാത്ത കുറ്റത്തിന് 98 ദിവസം ജയിലിൽ കഴിഞ്ഞത്. 2019 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഈ യുവാവിനെതിരെ കേസെടുത്തിരുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിയപ്പോഴാണ് പതിനാലുകാരിയായ പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു.
കേസിന്റെ ആദ്യഘട്ടത്തിൽ പ്രതി ആരാണെന്ന് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നില്ല. ഒരു ദിവസം കൂലിപ്പണിക്ക് പോയ തന്നെ പോലീസ് എത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് വിനീത് പറയുന്നത്. എന്നാൽ വിനീത് അല്ല പ്രതിയെന്ന് പെൺകുട്ടിയും അമ്മയും വെളിപ്പെടുത്തിയതോടെ ഇയാളെ വിട്ടയച്ചു.
എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം വിനീത് തന്നെ 6 തവണ ബലാൽസംഗം ചെയ്തതായി ഈ പെൺകുട്ടി പോലീസിനു മൊഴി നൽകി. ഇതോടെയാണ് വിനീത് വീണ്ടും അറസ്റ്റിൽ ആവുന്നതും ജയിലിൽ പോകുന്നതും. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ വിനീത് നിരപരാധി ആണെന്ന് കണ്ടെത്തി. ഇതോടെ തന്റെ അർദ്ധ സഹോദരനാണ് തന്നെ ഗർഭിണിയാക്കിയതെന്ന് പെൺകുട്ടി മൊഴിമാറ്റി.
തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ പെൺകുട്ടിയുടെ അർദ്ധ സഹോദരനും നിരപരാധിയാണെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണംപടി സ്വദേശിയായ ശ്രീധരൻ എന്നയാളാണ് യഥാർത്ഥ പ്രതി എന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു വിനീതിനെ കുറ്റവിമുക്തനാക്കിയത്. എന്നാൽ കേസ് വിസ്താരം തുടങ്ങാത്തതിനാൽ പെൺകുട്ടിയുടെ അർദ്ധ സഹോദരനായ യുവാവ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്.
Discussion about this post