റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന. വൻ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു. ഇതിനിടെ ഒരു ജവാന് പരിക്കേറ്റു.
ബിജാപൂരിലെ ഗാംഗൽപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരർ എത്തിയതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുരക്ഷാ സേന ഇവിടേയ്ക്ക് എത്തിയത്.
സിആർപിഎഫ് 85ാം ബറ്റാലിയനും പോലീസും ആയിരുന്നു സംഘത്തിൽ. മേഖലയിൽ പരിശോധനയ്ക്കിടെ വൻ ഐഇഡി ശേഖരം ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൂന്ന് കിലോയോളം തൂക്കം വരുന്ന ഐഇഡിയാണ് കണ്ടെടുത്തത്. തുടർന്ന് ഇത് ഇവിടെവച്ച് തന്നെ നിർവ്വീര്യമാക്കാൻ ശ്രമിച്ചു. ഇതിനിടെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. ഇതിലാണ് ജവാന് പരിക്കേറ്റത്.
ബറ്റാലിയൻ അംഗം പ്രശാന്ത് ഭൂയ്യക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളത് അല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post