ന്യൂഡൽഹി :സായുധ സേനയിലെ വനിതാ സൈനികരുടെ പ്രസവാവധി സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങൾക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നൽകി. മൂന്ന് സേനാവിഭാഗങ്ങളിലെയും വനിതാ സൈനികർക്കായി പ്രസവം, ശിശു സംരക്ഷണം, കുട്ടികളെ ദത്തെടുക്കൽ എന്നിവയിലാണ് നിയമങ്ങൾ പരിഷ്കരിച്ചത്. സൈന്യത്തിലെ ഏത് പദവികൾ വഹിക്കുന്ന സ്ത്രീകൾക്കും തുല്യ അവധിയായിരിക്കും ലഭിക്കുക. സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
സൈനികരായ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, പ്രൊഫഷണൽ, കുടുംബ ജീവിതത്തിന്റെ മേഖലകൾ മികച്ച രീതിയിൽ സന്തുലിതമാക്കാൻ അവരെ സഹായിക്കുക എന്നതാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നത് നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളിൽ ഒന്നാണ്. കരസേന, വ്യോമ സേന,നാവികസേന ഈ മൂന്ന് സേനയിലെയും വനിതകൾളെ ഉൾപ്പെടുത്തിക്കൊണ്ടാണ് മാതൃകാപരമായ മാറ്റത്തിന് നേതൃത്വം നൽകിയത്.
2019 മുതലാണ് സേനയിലേക്ക് വനിതകളെ കൂടുതലായി റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. അതിനുശേഷം സേനയ്ക്ക് വനിതകളിലൂടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. സിയാച്ചിനിൽ വരെ വനിതാ സൈനികർ വിന്യസിക്കപ്പെട്ടു. കൂടാതെ യുദ്ധക്കപ്പലുകളിൽ നിയോഗിക്കപ്പെട്ടത് ഉൾപ്പെടെ എല്ലാ മേഖലകളിലും വനിതകളുടെ പങ്കാളിത്തമുണ്ട്.അഗ്നിവീർ റിക്രൂട്ട്മെന്റിൽ കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തിയതിനാൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ സംരക്ഷിക്കാൻ ഇനി വനിതകളും ഉണ്ടാകും. രാജ്യത്തോടുള്ള അവരുടെ അർപ്പണബോധവും ധീരതയും ദേശസ്‌നേഹവും സായുധ സേനയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post