പട്‌ന: ജനസംഖ്യാനിയന്ത്രണത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ബിഹർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. സ്ത്രീകളെ ലൈംഗികയന്ത്രങ്ങളാക്കി ചിത്രീകരിക്കുന്ന നിതീഷിന്റെ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിതീഷ് കുമാറിനെപ്പോലെ ഒരു അശ്ലീല നേതാവിനെ ആരും കണ്ടിട്ടില്ല. നിതീഷ് ബാബുവിന്റെ മനസ്സിൽ ‘ബി’ ഗ്രേഡ് അഡൾട്ട് സിനിമകളാണ്. ഇയാളുടെ ഡബിൾ മീനിംഗ് ഡയലോഗുകൾക്ക് വിലക്ക് ഉണ്ടാകണമെന്ന് ബിജെപി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്ക്ക് 70 വയസ്സ് പിന്നിട്ടിരിക്കുന്നു, അസംബന്ധമായ പരാമർശങ്ങളാണ് നടത്തിയത്. നമുക്ക് ഉച്ചരിക്കാനാവാത്ത ഒരു വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിനെതിരെ എല്ലാ സ്ത്രീകളും പ്രതിഷേധിക്കുമെന്ന് ബിജെപി എംഎൽഎ ഗായത്രി ദേവി പറഞ്ഞു.
അതേസമയം ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നിതീഷ് കുമാറിന്റെ പരാമർശത്തെ പിന്തുണച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണെന്നും ബയോളജിയിൽ പഠിപ്പിക്കുന്നതാണെന്നും തേജസ്വി ന്യായീകരിച്ചു.
എന്നാൽ ചില കാര്യങ്ങൾ പരസ്യമായി പറയുന്നതിൽ നിന്ന് നമ്മുടെ സമൂഹം വിലക്കുന്നുണ്ട്, അതിനാൽ മുഖ്യമന്ത്രി സംയമനം പാലിക്കണമെന്ന് കോൺഗ്രസ് നിയമസഭാംഗം പ്രതിമ ദാസ് കുറ്റപ്പെടുത്തി.
Discussion about this post