ന്യൂഡൽഹി: നിരോധിത മത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. പാലക്കാട് സ്വദേശി സഹീർ കെ.വിയ്‌ക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൂടിയാണ് ഇയാൾ.
കഴിഞ്ഞ വർഷം സെപ്തംബറിൽ ആയിരുന്നു രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് സഹീറിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. നിരോധനത്തിന്റെ ഭാഗമായി പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ആയിരുന്നു കേസ് എടുത്തത്. എന്നാൽ ശ്രീനിവാസിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താൻ എൻഐഎയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഈ വർഷം മാർച്ചിൽ ഇയാളെ എൻഐഎയുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകൻ ആയിരുന്ന സഹീർ ആയുധ പരിശീലനം ഉൾപ്പെടെ നടത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിമയത്തിലെ വിവിധ വകുപ്പുകളും, യുഎപിഎയും ആയിരുന്നു ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. 2022 ഏപ്രിൽ 16 നായിരുന്നു ശ്രീനിവാസ് കൃഷ്ണയെ സഹീർ ഉൾപ്പെടെ ഭീകര സംഘം കൊലപ്പെടുത്തിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 59 പോപ്പുലർ ഫ്രണ്ടുകാർക്കെതിരെയാണ് എൻഐഎ കേസ് എടുത്തിട്ടുള്ളത്. ഇതിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു. 10 പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർക്കായി അന്വേഷണം തുടരുകയാണ്.
Discussion about this post