ന്യൂഡൽഹി; ഏകദിന ലോകകപ്പിലൂടെ വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച നാലാമത്തെ വിക്കറ്റ് വോട്ടക്കാരനെന്ന ഖ്യാതിയുമായാണ് താരം പ്രകടനം തുടരുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരെ നാലും ശ്രീലങ്കയ്‌ക്കെതിരെ അഞ്ചും,ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടും വിക്കറ്റുകൾ അദ്ദേഹം നേടി. ഷമിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കുകയാണ് ആരാധകർ.
എന്നാലിതാ താരത്തെ കുറിച്ച് മുൻ ഭാര്യ ഹസിൻ ജഹാൻ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇരുവരുടെയും വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു വഴിക്ക് നീങ്ങുന്നതിനിടെയാണ് ദൗർഭാഗ്യകരമായ പരാമർശം.
ഞാൻ ക്രിക്കറ്റ് കാണാറില്ല, ക്രിക്കറ്റ് താരങ്ങളുടെ ആരാധകനുമല്ല. എനിക്ക് കളിയെ കുറിച്ച് അത്ര ധാരണയില്ല. അതുകൊണ്ടുതന്നെ ഷമിയുടെ പ്രകടനത്തെ കുറിച്ച് എനിക്കറിയില്ല. ഷമി നന്നായി കളിച്ചാൽ, ആ പ്രകടനം ടീമിൽ സ്ഥാനമുറപ്പിക്കാൻ സഹായിക്കും. മാത്രമല്ല, കൂടുതൽ പണം സമ്പാദിക്കാനും കഴിയും. അങ്ങനെ സമ്പാദിക്കുന്നതിലൂടെ എന്നേയും മകളുടേയും ഭാവി സുരക്ഷിതമാക്കാനും സാധിക്കുമെന്ന് ജഹാൻ വ്യക്തമാക്കി. ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ഇല്ലെന്നും ജഹാൻ കൂട്ടിചേർത്തു.
രാജ്യം മുഴുവൻ മികച്ച കളിക്കാരിലൊരാളായ ഷമിക്ക് ആശംസകൾ നേരുമ്പോൾ മുൻ ഭാര്യയിൽ നിന്നുണ്ടായ ഈ പരാമർശം അധിക്ഷേപകരമെന്നാണ് ക്രിക്കറ്റ് ആരാധകർ കുറ്റപ്പെടുത്തുന്നത്. എന്തിന്റെ പേരിലായാലും രാജ്യത്തിന് വേണ്ടി മത്സരത്തിന് ഇറങ്ങുന്നയാളെ ഇത്തരത്തിൽ അപമാനിക്കരുതായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.








