2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇന്ത്യ ഒരുങ്ങവെ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസണിന്റെ തിരിച്ചുവരവിനെക്കുറിച്ച് നായകൻ സൂര്യകുമാർ യാദവ് മനസ്സ് തുറക്കുന്നു. തിലക് വർമ്മയുടെ ഫോമില്ലായ്മ ചർച്ചയാകുമ്പോഴും മലയാളി താരം സഞ്ജുവിന് പ്ലെയിംഗ് ഇലവനിലേക്ക് ഉടൻ ഒരു പ്രവേശനം ഉണ്ടാകില്ലെന്ന സൂചനയാണ് ക്യാപ്റ്റൻ നൽകുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സൂര്യകുമാർ യാദവ് ടീം കോമ്പിനേഷനെക്കുറിച്ച് സംസാരിച്ചത്. നെറ്റ്‌സിൽ സഞ്ജു സാംസൺ ദീർഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയത് താരം ടീമിലെത്തുമെന്ന സൂചനയായി ആരാധകർ കണക്കാക്കിയിരുന്നു.
തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു നായകന്റെ പ്രതികരണം. “നിങ്ങൾ ഉദ്ദേശിക്കുന്നത് തിലകിന് പകരം ഞാൻ സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ? നിലവിൽ പവർപ്ലേയിൽ 40-50 റൺസ് ലഭിക്കുന്നുണ്ട്, അത് സ്വാഭാവികമാണ്. ഉഭയകക്ഷി പരമ്പരകളിൽ നമ്മൾ 200-ഉം 250-ഉം സ്കോർ ചെയ്യുന്നത് കണ്ട് ഇവിടെയും അത് പ്രതീക്ഷിക്കുന്നുണ്ടാകാം. പക്ഷേ ഇവിടുത്തെ പിച്ചുകൾ വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമാണ്,” സൂര്യകുമാർ വ്യക്തമാക്കി.
തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയെ ക്യാപ്റ്റൻ ന്യായീകരിച്ചു. “തിലക് ഈ രീതിയിൽ ബാറ്റ് ചെയ്യണമെന്ന് ടീം മാനേജ്‌മെന്റ് നിർദ്ദേശിച്ചതാണ്. രണ്ട് വിക്കറ്റുകൾ നേരത്തെ വീണാൽ ഇന്നിംഗ്‌സ് ആങ്കർ ചെയ്യാനാണ് അവനോട് പറഞ്ഞിരിക്കുന്നത്. അവൻ തന്റെ പ്രകടനത്തിൽ പൂർണ്ണ തൃപ്തനായിരിക്കില്ല എന്ന് എനിക്കറിയാം. പക്ഷേ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ മാച്ച് വിന്നറായ അവന്റെ പ്രതിഭയിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്,” സൂര്യകുമാർ പറഞ്ഞു.
കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 120 സ്‌ട്രൈക്ക് റേറ്റിൽ 106 റൺസാണ് തിലക് നേടിയത്. ഇത് ആരാധകർക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ടെങ്കിലും, മൂന്നാം നമ്പറിൽ തിലകിനെ തന്നെ നിലനിർത്താനാണ് ടീമിന്റെ തീരുമാനം. ഇതോടെ സഞ്ജു സാംസൺ ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.













Discussion about this post