പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ തഹസിൽദാറിനെതിരെ പരാതി. സിപിഐ സംഘടന ഭാരവാഹിയാണ് ആരോപണ വിധേയനായ തഹസിൽദാർ. ഇയാളെ സംരക്ഷിക്കുന്നതിനായി ഇടപെടൽ നടക്കുന്നതായും കുടുംബം ആരോപിച്ചു. ആലപ്പുഴ എസ്പിയ്ക്കും ശിശുസംരക്ഷണ സമിതിയ്ക്കും ഇരയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
സമുദായ സംഘടന ഭാരവാഹികളോടാണ് വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് ഇരയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ജാതി സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടത് വിജിലൻസിനെ അറിയിച്ച സംഭവത്തിന് പ്രതികാരമായാണ് തഹസിൽദാർ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോൾ തഹസിൽദാർ പണം ആവശ്യപ്പെട്ടു. തുടർന്ന് കുടുംബം ഇക്കാര്യം വിജിലൻസിനെ അറിയിച്ചു.വിജിലൻസ് വൈക്കം താലൂക്ക് ഓഫീസ് റെയിഡ് ചെയ്ത് രേഖകൾ പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ വിജിലൻസിന് വിവരം കൈമാറിയത് കുട്ടിയുടെ പിതാവാണെന്ന് മനസിലാക്കിയ തഹസിൽദാർ കേസ് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തിയെന്നാണ് കുടുംബം ഉന്നയിക്കുന്നത്.
Discussion about this post