ഭോപ്പാൽ : കഴിഞ്ഞ 10 വർഷം കൊണ്ട് ഭാരതത്തിലെ നാലുകോടി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയതും രാമക്ഷേത്രം പണിയുന്നതും ഒരേ ഭക്തിയോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ സത്നയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസിന്റെ റിവേഴ്സ് ഗിയർ ഭരണമാണ് ഭാരതത്തെ പിന്നോട്ടടിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങൾ മോദി എന്ന കാവൽക്കാരന് അധികാരം നൽകിയതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർഭാഗ്യമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ” ഭാരത സർക്കാരിന് നേരത്തെ ആവശ്യത്തിലധികം സമ്പത്ത് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ പണമെല്ലാം എവിടെ പോയി? കോൺഗ്രസിന്റെ 2ജി സ്പെക്ട്രം അഴിമതിയിൽ പോയി, കൽക്കരി കുംഭകോണത്തിൽ പോയി, കോമൺവെൽത്ത് അഴിമതിയിൽ പോയി. അങ്ങനെ കോൺഗ്രസിന്റെ ദുർഭരണം രാജ്യത്തെ നിരവധി കാലങ്ങളോളം പിന്നോട്ടടിച്ചു. എന്നാൽ ജനങ്ങൾ മോഡി എന്ന കാവൽക്കാരനെ ഭരണം ഏൽപ്പിച്ചു. അതോടെ അഴിമതികൾ നിന്നു. ജനങ്ങളുടെ ആ തീരുമാനമായിരുന്നു കോൺഗ്രസിന്റെ ഏറ്റവും വലിയ ദൗർഭാഗ്യം. 10 വർഷം കൊണ്ട് ബിജെപി സർക്കാർ 10 ലക്ഷം കോടി രൂപയാണ് രാജ്യത്തെ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചത്” എന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
മധ്യപ്രദേശിൽ കോൺഗ്രസ് വന്നതോടെ നാശവും വന്നു എന്ന് മോദി അഭിപ്രായപ്പെട്ടു. കോൺഗ്രസിന് വികസനത്തെ കുറിച്ചുള്ള യാതൊരു മാർഗരേഖയും ഇല്ലെന്നും മധ്യപ്രദേശിലെ യുവാക്കൾ കോൺഗ്രസിൽ ഭാവി കാണുന്നില്ല എന്നും മോദി സൂചിപ്പിച്ചു. മധ്യപ്രദേശിലെ മുൻ കോൺഗ്രസ് സർക്കാരിന്റെ ഭരണം ജനങ്ങളെ ഇരുണ്ട കിണറ്റിനുള്ളിലേക്ക് തള്ളിയിടുന്നത് പോലെയായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ആ കിണറ്റിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാൻ ബിജെപി സർക്കാർ വേണ്ടിവന്നു. മോദി നൽകുന്ന ഉറപ്പുകളിൽ ജനത്തിന് വിശ്വാസം ഉണ്ട് ” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post