തിരുവനന്തപുരം; കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ. അറസ്റ്റിലായിരുന്ന അഖിൽജിത്തിനെ മാറനല്ലൂരിലെ ബ്രാഞ്ചിൽ വെച്ച് ചോദ്യം ചെയ്തുവരുകയായിരുന്നു. കണ്ടല സഹകരണ ബാങ്കിലെ ജീവനക്കാർക്കൊപ്പമിരുത്തിയാണ് അഖിൽജിത്തിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ നിക്ഷേപകരുടെ പരാതിയിൽ വിശദമായ ഉത്തരം കിട്ടണമെങ്കിൽ ഭാസുരാംഗനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഇഡി നിലപാട് . എന്നാൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയാണ് ഇഡി സംഘം കണ്ട, ബാങ്കിൽ മിന്നൽ റെയ്ഡ് നടത്തിയത്. നാല് വാഹനങ്ങളിൽ ആയാണ് ഇഡി സംഘം എത്തിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ആറിടങ്ങളിൽ ഇ ഡി പരിശോധന നടത്തി. മുൻ സെക്രട്ടറിമാരുടെ വീട്ടിലുൾപ്പെടെ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. ക്രമക്കേടിൽ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട് വാങ്ങിയിരുന്നു.നിലവിൽ മിൽമ തെക്കൻ മേഖല അഡ്മിനിസ്ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗൻ.
തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഎം പ്രതിസന്ധിയിലായെങ്കിൽ അതേ അവസ്ഥയാണ് തലസ്ഥാനത്ത് സിപിഐയും നേരിടുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് 2005 മുതൽ 2021വരെയുള്ള ബാങ്കിന്റെ പ്രവർത്തനം പരിശോധിക്കാൻ സഹകരണവകുപ്പ് തീരുമാനിച്ചത്. 101 കോടിരൂപയുടെ തട്ടിപ്പ് ഈ കാലയളവിൽ നടന്നതായാണ് പരാതി. തട്ടിപ്പിൽ ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കുമുള്ള പങ്കും പുറത്തുവന്നിരുന്നു. ഭാസുരാംഗനും കുടുംബവും വലിയ രീതിയിൽ സ്വത്ത് സമ്പാദിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ വകുപ്പിൽനിന്നും അന്വേഷണ റിപ്പോർട്ടുകള്‍ ശേഖരിച്ച ഇഡി ഒരു മാസം മുൻപാണ് അന്വേഷണം ആരംഭിച്ചത്.
ഇന്നലെ ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബാങ്കിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്പ എടുത്തെന്നും ചിട്ടി നടത്തിപ്പിന്റെ മറവിൽ അനധികൃതമായി ലക്ഷങ്ങൾ കമ്മിഷനായി ജീവനക്കാർ കൈപ്പറ്റിയെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ഈ പണം ഉന്നത നേതാക്കളിലേക്ക് എത്തിയെന്നാണ് ഇഡി സംശയിക്കുന്നത്.
Discussion about this post