ലക്‌നൗ: ഉത്തർപ്രദേശിൽ പണവും മറ്റ് വാഗ്ദാനങ്ങളും നൽകി ഹിന്ദു വിശ്വാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. അസംഗഡ് നഗർ സ്വദേശികളായ രുഗ്‌വീർ, ഫിർതു, സൂരജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിലാണ് നടപടി.
കപ്തക്ഗഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. പണം, ജോലി, വീട്, രോഗമുക്തി തുടങ്ങിയവ വാഗ്ദാനം ചെയ്തായിരുന്നു ഇവർ മതപരിവർത്തനത്തിന് ശ്രമിച്ചത്. ഇതിനായി ഹിന്ദുക്കളുടെ വീട്ടിൽ ഇവരുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഹിന്ദു വിശ്വാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി നടത്തിയ പരിശോധനയിൽ മതപരിവർത്തന ശ്രമമാണ് നടന്നതെന്ന് വ്യക്തമായി. നിരവധി മതഗ്രന്ഥങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദ്യാഭ്യാസം കുറവുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മതപരിവർത്തന ശ്രമമെന്ന് പോലീസ് പറഞ്ഞു. പ്രാർത്ഥനയ്ക്ക് വിളിച്ച് വരുത്തിയ ശേഷം ഇവരെ മതത്തിലേക്ക് ആകർഷിക്കുകയാണ് രീതി. കൂടുതൽ സ്ത്രീകളെ മതം മാറ്റിയിട്ടുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണെന്നും, സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ് എന്നും പോലീസ് പറഞ്ഞു.
Discussion about this post