എറണാകുളം : അന്തരിച്ച ആർഎസ്എസ് പ്രചാരക് ആർ ഹരിക്ക് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ശ്രദ്ധാഞ്ജലി അർപ്പിച്ചു. എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ ആയിരുന്നു ആർ ഹരി അനുസ്മരണ ചടങ്ങുകൾ നടന്നത്. ജസ്റ്റിസ് എൻ നാഗരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഏകാന്തതയിൽ സാധകനും ലോകർക്കിടയിൽ സംഘാടകനും ആയിരുന്നു ആർ ഹരി എന്ന് ദത്താത്രേയ ഹൊസബാളെ അനുസ്മരിച്ചു. ” ആർജിച്ച സാധനകൾ എല്ലാം തന്നെ സംഘടനയ്ക്കും രാഷ്ട്രത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. താഥ്വികാചാര്യൻ, കർമ്മയോഗി എന്നിങ്ങനെ എല്ലാ നിലയിലും ഋഷിതുല്യമായ ജീവിതം ആയിരുന്നു അദ്ദേഹത്തിന്റേത്. അസാമാന്യ ജ്ഞാനിയായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിനായി ഡൽഹിയിൽ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർ പോലും കാത്തു നിന്നിട്ടുണ്ട് ” എന്നും ഹൊസബാളെ സൂചിപ്പിച്ചു.
” ഭാസ്കർ റാവുവിനെ പോലെയുള്ള ഒരു പ്രചാരകന്റെ പിൻഗാമി ആവുക എന്നുള്ളത് വലിയ കാര്യമാണ്. കൃത്യമായ കൈകളിൽ തന്നെയാണ് ഭാസ്കർ റാവു തന്റെ ദൗത്യം ഏൽപ്പിച്ചു കൊടുത്തത്. ആർ ഹരി എന്ന വ്യക്തി സൂര്യ മണ്ഡലം ഭേദിച്ച പരിവ്രാജകനാണ്. അദ്ദേഹത്തിന്റെ ഓരോ ക്ലാസുകളും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും സദസിനെ ആകെ അത്ഭുതപ്പെടുത്തിയിരുന്നവയാണ് ” എന്നും ഹൊസബാളെ അനുസ്മരിച്ചു. സാംസ്കാരിക, ആധ്യാത്മിക മേഖലകളിലെ പ്രമുഖർ ആര്‍ ഹരിക്ക് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
Discussion about this post