ഭോപ്പാൽ : ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ ബോഡിഷെയിമിംഗ് പരാമർശം. സിന്ധ്യക്ക് പൊക്കം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല എന്നാണ് പ്രിയങ്ക മധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പറഞ്ഞത്.
“ബിജെപി നേതാക്കളെല്ലാം അല്പം വിചിത്രമാണ്. ഉദാഹരണത്തിന് നമ്മുടെ സിന്ധ്യ. ഞാൻ ഉത്തർപ്രദേശിൽ അവനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അവന് ഉയരം കുറവാണ്, പക്ഷേ അഹങ്കാരം വളരെ കൂടുതലാണ്” എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമർശം. ജ്യോതിരാദിത്യ സിന്ധ്യ ജനവിധിയെ വഞ്ചിച്ച രാജ്യദ്രോഹി ആണെന്നും പ്രിയങ്ക ഗാന്ധി ആക്ഷേപിച്ചു.
മധ്യപ്രദേശിലെ ദാതിയയിൽ നടന്ന അവസാന ദിവസ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ” സിന്ധ്യയുടെ അടുത്തു പോകുന്നവരെല്ലാം അവനെ മഹാരാജ് എന്ന് വിളിക്കണമെന്നാണ് ആഗ്രഹം. അവൻ തന്റെ കുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണ്. അതുകൊണ്ട് എല്ലാവരെയും വഞ്ചിച്ചു. ഗ്വാളിയോറിലെയും ചമ്പയിലെയും പൊതുജനങ്ങളെ വഞ്ചിച്ചു കൊണ്ടാണ് സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത് ” എന്നും പ്രിയങ്ക ഗാന്ധി ആരോപണമുന്നയിച്ചു.
2018ൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്ര നേതൃത്വം ജ്യോതിരാദിത്യ സിന്ധ്യയെ തഴഞ്ഞ് മുതിർന്ന നേതാവ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. പിന്നീട് രണ്ടു വർഷത്തിനുശേഷം അഭിപ്രായഭിന്നതകൾ രൂക്ഷമായപ്പോൾ സിന്ധ്യയും മറ്റ് 20 എംഎൽഎമാരും ബിജെപിയിൽ ചേരുകയും കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അധികാരം നഷ്ടപ്പെടുകയും ചെയ്യുകയായിരുന്നു.
Discussion about this post