ശ്രീനഗർ: ദോഡയിൽ ബസ് താഴ്ച്ചയിലേക്ക് വീണ് 39 യാത്രക്കാർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് ജമ്മു കശ്മീർ സർക്കാർ. അപകടത്തേക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. വാഹനങ്ങളില്‍ അമിത ഭാരം കയറ്റുന്നതും അശ്രദ്ധമായ ഡ്രൈംവിഗ് ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളെക്കുറിച്ചും കമ്മിറ്റി പഠിക്കും.
കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് ഇന്നലെ ഉച്ചയോടെ അപകടത്തിൽപെട്ടത്. ദോഡ ജില്ലയിലെ അസർ മേഖലയിൽ വച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരിൽ ഒരാൾ ബുധനാഴ്ച രാത്രിയോടെ ജീവൻ നഷ്ടമായിരുന്നു.
പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സർക്കാർ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും കേന്ദ്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നു.
Discussion about this post