ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. അയ്യപ്പ ഭക്തർക്കിനി ശരണം വിളിയുടെ നാളുകളാണ്. വൈകിട്ട് 5 തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പുതിയ മേശാന്തിമാരായ പിഎൻ മഹേഷിനെയും പിജി മുരളിയെയും തന്ത്രി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീകോവില്‍ നടതുറന്നതിനുശേഷം ഗണപതി, നാഗം ഉപദേവതാ ക്ഷേത്രങ്ങളില്‍ തന്ത്രി വിളക്കു തെളിയിച്ചു.ആഴിയിൽ ദീപം തെളിയിച്ചു. പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെ പുതിയ മേൽശാന്തിമാർ നട തുറക്കും.
ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ എല്ലാ തീർത്ഥാടകരും ശ്രദ്ധിക്കണമെന്ന് സ്ഥാനമൊഴിയുന്ന മേൽശാന്തി ജയരാമൻ നമ്പൂതിരി പറഞ്ഞു. ശബരിമലയിലും പമ്പയിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി. ഇത്തവണയും വെർച്ചൽ ക്യൂ വഴിയാണ് തീർത്ഥാടകർക്ക് ദർശനം അനുവദിക്കുക. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ടാഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Discussion about this post