ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഡീപ് ഫേക്ക് വീഡിയോ മാറിയിരിക്കുകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൃത്രിമ ബുദ്ധിയുടെ ഈ ദുരുപയോഗം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും ഈ പ്രതിസന്ധിയെക്കുറിച്ച് മാദ്ധ്യമങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപിയുടെ ‘ദീപാവലി മിലൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി രശ്മിക മന്ദാനയുടെ ‘ഡീപ്ഫേക്ക്’ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവന.
തിരഞ്ഞെടുപ്പിനിടയിൽ പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും ശരിയോ തെറ്റോയെന്ന് പോലും തിരിച്ചറിയാനാകുന്നില്ല. അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ‘ഡീപ്ഫേക്ക്’വീഡിയോകൾ എത്രത്തോളം വെല്ലുവിളി ഉയർത്തുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് -19 സമയത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. ഈ ആത്മവിശ്വാസം ഇനി അവസാനിക്കില്ലെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു.









