ഭോപ്പാൽ :തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പരാജയം ഉണ്ടാകുമെന്ന ഭയത്താലാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ. അക്രമ രാഷ്ട്രീയം കോൺഗ്രസിന്റെ സംസ്കാരം ആണ്. ബിജെപിയുടെ പ്രവർത്തനങ്ങൾ കണ്ട് കോൺഗ്രസ് പരിഭ്രാന്തരാണ്. അതിനാലാണ് അവർ ഇതെല്ലാം ചെയ്യുന്നതെന്നും പ്രജ്ഞ സിംഗ് പറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബിജെപി ആക്രമണങ്ങൾ നടത്തുകയാണെന്ന് മധ്യപ്രദേശ് എംപി ദിഗ്വിജയ സിംഗ് ആരോപിച്ചിരുന്നു. ഇതിനോട് ആയിരുന്നു ബിജെപി എംപിയുടെ പ്രതികരണം.

കോൺഗ്രസ് ജയിക്കുന്നിടത്ത് ഇവിഎം മെഷീനുകൾക്ക് പരാതി ഉന്നയിക്കാറില്ല. പക്ഷെ തോൽക്കുമ്പോൾ മെഷീനുകളെ കുറ്റം പറയുന്നത് പതിവാണ്. കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. ആക്രമണങ്ങൾ ആസൂത്രണം ചെയ്‌ത് പണം സമ്പാദിക്കുന്നത് കോൺഗ്രസിന്റെ സ്വഭാവമാണ്. കാലാകാലങ്ങളായി അവർ ഇതുതന്നെയാണ് ചെയ്തുകൊണ്ട് ഇരിക്കുന്നത് എന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾ ജനങ്ങൾക്കറിയാമെന്നും പ്രജ്ഞാ സിംഗ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച ആയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 76.22 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ 3 നാണ് നടക്കുക.








