മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കരിയറിലെ മികച്ച പെർഫോമൻസാണ് പേസർ മുഹമ്മദ് ഷമി കാഴ്ച വയ്ക്കുന്നത്. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 7 വിക്കറ്റ് നേടി കളിയിലെ താരമാകാനും ഷമിക്ക് സാധിച്ചു.
രാജ്യം മുഴുവൻ അദ്ദേഹത്തെ വാഴത്തുമ്പോൾ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷമിയുടെ മുൻഭാര്യ ഹസിൻ ജഹാൻ.
നല്ല കളിക്കാരനായത് പോലെ നല്ല വ്യക്തിയായിരുന്നെങ്കിൽ എന്നാണ് ഹസിൻ ജഹാന്റെ വാക്കുകൾ. നല്ല കളിക്കാരനായത് പോലെ നല്ല വ്യക്തിയായിരുന്നെങ്കിൽ ഞങ്ങൾക്ക് നല്ലൊരു ജീവിതം ലഭിക്കുമായിരുന്നു. അദ്ദേഹം നല്ല വ്യക്തിയായിരുന്നെങ്കിൽ മകൾക്കും തനിക്കും സന്തോഷമുള്ളൊരു ജീവിതം ഉണ്ടാകുമായിരുന്നു. നല്ലൊരു ഭർത്താവും പിതാവും ആയിരുന്നെങ്കിൽ ഇതിലും ബഹുമാനം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു, ഹസിൻ ജഹാൻ പറയുന്നു.
ഷമിയുടെ തെറ്റുകളുടേയും അത്യാഗ്രഹത്തിന്റേയും മോശം മനസിന്റേയും ഫലം ഞങ്ങൾ മൂന്ന് പേരും അനുഭവിക്കേണ്ടി വന്നു. പണം ഉപയോഗിച്ച് തന്റെ നെഗറ്റീവുകൾ മറയ്ക്കുകയാണ് ഷമി ചെയ്യുന്നത് എന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു.സെമിഫൈനലിലെ ഷമിയുടെ റെക്കോർഡ് നേട്ടത്തിൽ പ്രത്യേക സന്തോഷം തോന്നുന്നില്ലെന്നും എന്നാൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും ഹസിൻ പ്രതികരിച്ചു. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ ജയിക്കണമെന്നാണ് തൻറെ ആഗ്രഹമെന്നും അവർ പറഞ്ഞു.
ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും, വാതുവെപ്പ് നടത്തിയെന്നും, ഗാർഹിക പീഡനത്തിന് വിധേയയാക്കിയെന്നും ഹസിൻ ആരോപിച്ചിരുന്നു. ഹസിൻ ജഹാന്റെ ആരോപണത്തെ തുടർന്ന് ബിസിസിഐ അദ്ദേഹത്തിന്റെ കരാർ പുതുക്കിയിരുന്നില്ല. ജാദവ്പൂർ പോലീസ് സ്റ്റേഷനിൽ ഷമിക്കെതിരെ അവർ പരാതിയും നൽകിയിരുന്നു.
ഇതിന് പിന്നാലെ തന്റെ ഭാര്യ ദുഷ്ടശക്തിയായി മാറിയിരിക്കുകയാണെന്നും ഷമി ആരോപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്.എന്നാൽ ഒരിക്കലും വഞ്ചിക്കില്ലെന്നും വാതുവെപ്പ് ആരോപണങ്ങൾക്ക് മറുപടിയായി ഷമി പറഞ്ഞിരുന്നു.
Discussion about this post