ജമ്മു കശ്മീർ : ശൈത്യകാലത്തെ നുഴഞ്ഞുകയറ്റം മുന്നിൽകണ്ട് സംയുക്ത നീക്കത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും. ജമ്മു കശ്മീർ നിയന്ത്രണ രേഖയിലെ കനത്ത മഞ്ഞുവീഴ്ച മുൻകൂട്ടി കണ്ടുകൊണ്ടു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ പരാജയപ്പെടുത്താൻ സംയുക്ത സുരക്ഷാ സേനയെ സജീവമാക്കാനാണ് സൈന്യത്തിൻറെയും പോലീസിൻറെയും തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യൻ ആർമിയുടെ നോർത്തേൺ കമാൻഡറും ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറലും സുപ്രധാന കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 31 ന് അധികാരമേറ്റ ശേഷം ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ആർആർ സ്വെയിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കൂടിക്കാഴ്ചയ്ക്ക് ശേഷം കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭീകരതയ്‌ക്കെതിരായ സുപ്രധാന തീരുമാനങ്ങളെടുത്തുവെന്നു സൈന്യവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചു. ശൈത്യകാല മാസങ്ങൾ മുൻനിർത്തികൊണ്ടു സുരക്ഷാ പദ്ധതിയുടെ സമഗ്ര അവലോകനവും ഭരണപരമായ ക്രമീകരണങ്ങളും നടത്തിയതായാണ് വിവരം. സായുധ സേനയും പോലീസും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു കൂടിക്കാഴ്ച. ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നിലപാടെടുക്കണമെന്നാണ് കൂടിക്കാഴ്ചയിലെ സുപ്രധാന തീരുമാനം.
കശ്മീരിലെ വിവിധ ജില്ലകളിൽ തീവ്രവാദത്തിലേക്കുള്ള പ്രാദേശിക റിക്രൂട്ട്‌മെന്റ് തടയുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഡിജിപി ആർ ആർ സ്വെയിൻ വിവിധ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും ഫലപ്രദമായ നിർദ്ദേശങ്ങളും അദ്ദേഹം സ്വീകരിച്ചു. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ എല്ലാ സ്വഭാവങ്ങളും യോഗങ്ങളിൽ ചർച്ച ചെയ്തു. ഭീകരവാദികൾ, ഓവർഗ്രൗണ്ട് വർക്കർ, അല്ലെങ്കിൽ ഹൈബ്രിഡ് സ്ലീപ്പർ സെൽ ഓപ്പറേറ്റർ എന്നിവരെ നിയമപരമായും പ്രവർത്തനപരമായും ഏതൊക്കെ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിലെ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ചുറ്റുപാടുകളെയാണ് ആദ്യം തകർക്കേണ്ടതെന്ന് യോഗത്തിൽ പങ്കെടുത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഐഎസ്‌ഐ ഉൾപ്പെടുന്ന പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികൾ ജമ്മു കശ്മീരിനെ സംഘർഷഭരിതമായ ചുറ്റുപാടിലേക്ക് നയിക്കുവാനും പ്രദേശവാസികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്തിടെ ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതല സുരക്ഷാ അവലോകനം നടന്നിരുന്നു. കശ്മീരിലെ നിലവിലെ സമാധാനാന്തരീക്ഷം ഉയർത്തിപ്പിടിക്കുന്നതിനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. ഇതിൻറെ തുടർച്ചയായാണ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും കശ്മീരിലെത്തിയത്.
Discussion about this post