തൃശൂർ : തൃശ്ശൂർ വിവേകോദയം സ്കൂളിൽ വെടിവെപ്പ് നടത്തിയ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചു. കോടതിയുടെ അനുമതിയോടെയാണ് പോലീസ് ജാമ്യം നൽകിയിരിക്കുന്നത്. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും രണ്ടുവർഷത്തോളമായി ചികിത്സയിൽ കഴിയുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി.
സ്കൂളിൽ വെടിവെപ്പ് നടത്തിയ കേസിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ് കേസെടുത്തിരുന്നത്. ജഗൻ രണ്ടുവർഷത്തോളമായി മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നതിന്റെ മെഡിക്കൽ രേഖകൾ മാതാപിതാക്കൾ പോലീസിന് മുമ്പിൽ ഹാജരാക്കി. ജാമ്യം ലഭിച്ച പ്രതിയെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.
ഇന്ന് രാവിലെ പത്തരയോടെയാണ് ജഗൻ തൃശ്ശൂർ വിവേകാദയം സ്കൂളിൽ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. ഒരു വർഷം മാത്രമാണ് ജഗൻ ഈ സ്കൂളിൽ പഠിച്ചിരുന്നത്. സ്ഥിരമായി തൊപ്പി ധരിക്കുന്നത് വിലക്കിയതോടെ പഠനം ഉപേക്ഷിക്കുകയായിരുന്നു. രണ്ടുവർഷം മുമ്പ് സ്കൂൾ അധികൃതർ വാങ്ങി വെച്ച തന്റെ തൊപ്പി അന്വേഷിച്ചാണ് ജഗൻ രാവിലെ സ്കൂളിൽ എത്തിയത്. തുടർന്നാണ് ക്ലാസ് റൂമിൽ കയറി മുകളിലേക്ക് വെടിവച്ചത്.








