ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടി മൻസൂർ അലിഖാൻ. പോലീസിന് മുമ്പിലാണ് ഖേദപ്രകടനം. മാപ്പ് പറഞ്ഞ് ഒരു കുറിപ്പും താരം ഇതിന് ശേഷം പുറത്തിറക്കി. തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ മൻസൂർ അലിഖാൻ, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് മൊഴി നൽകുകയായിരുന്നു. ഒരു നടിയെന്നനിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് മൻസൂർ അലി ഖാൻ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ്‌നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശമാണ് കേസിനടിസ്ഥാനം. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചുവെന്നായിരുന്നു നടൻ പറഞ്ഞത്. തൃഷ തന്നെയാണ് നടനെതിരേ ആദ്യം ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.
മൻസൂർ അലി ഖാൻ മാപ്പ് പറയണം എന്ന് നടികർ സംഘം ആവശ്യപ്പെട്ടിരുന്നു. ഞെട്ടിക്കുന്ന ഒന്നായിരുന്നു ആ പരാമർശം. മൻസൂറിന്റെ അംഗത്വം സസ്‌പെൻഡ് ചെയ്യുമെന്നും താര സംഘടന വ്യക്തമാക്കിയിരുന്നു.സംഭവം വിവാദമായതോടെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ മുൻകൂർ ജാമ്യംതേടി സമർപ്പിച്ച ഹർജി വാദം കേൾക്കുന്നതിനുമുമ്പ് പിൻവലിച്ചത് കോടതിയുടെ വിമർശനത്തിന് കാരണമായി.
Discussion about this post