ന്യൂഡൽഹി : മദ്ധ്യപൂർവേഷ്യൻ വ്യോമയാന മേഖലകളിൽ വെച്ച് വിമാനങ്ങളുടെ ജിപിഎസ് സിഗ്നൽ നഷ്ടമാകുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഈ മേഖലയിൽ ഇത്തരം സിഗ്നൽ നഷ്ടപ്പെടൽ തുടർന്നാൽ വലിയ ദുരന്തങ്ങൾക്ക് പോലും സാധ്യതയുണ്ടെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി.
ഇറാൻ അടക്കമുള്ള മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ വ്യോമാതിർത്തികളിൽ വച്ച് വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങൾ നഷ്ടമാകുന്നുവെന്ന് അടുത്തകാലത്തായി വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ (ജിഎൻഎസ്എസ്) ജാമിംഗും സ്പൂഫിംഗും മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഈ വർഷം സെപ്റ്റംബർ അവസാനത്തിൽ ഇറാന് സമീപത്ത് വെച്ച് ഒന്നിലധികം വാണിജ്യ വിമാനങ്ങൾ നാവിഗേഷൻ നഷ്ടമായതിനെത്തുടർന്ന് വഴി മാറി പറന്നിരുന്നു. സിഗ്നലുകൾ നഷ്ടമായതിനെത്തുടർന്ന് ഒരു വിമാനം അനുമതിയില്ലാതെ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് കയറിയ സംഭവം പോലും റിപ്പോർട്ട് ചെയ്തിരുന്നു.
വിമാനത്തിന്റെ അന്തർനിർമ്മിത നാവിഗേഷൻ സംവിധാനത്തെ കബളിപ്പിക്കുന്നതിന് പ്രവർത്തനം മാറ്റുന്നതിനും ആയി വ്യാജ സിഗ്നലുകൾ നൽകിയാണ് ജാമിംഗും സ്പൂഫിംഗും നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജ സിഗ്നൽ ലഭിക്കുന്നതോടെ പോകേണ്ട ദിശയിൽ നിന്നും മൈലുകളോളം വ്യതിചലിച്ചതായി കാണിക്കും. ഇത്തരത്തിൽ യഥാർത്ഥ ജിപിഎസ് സിഗ്നലുകളെ കബളിപ്പിച്ച് വിമാനങ്ങളെ വഴിമാറ്റാൻ സ്പൂഫിംഗ് സാങ്കേതിക വിദ്യകൾ കൊണ്ട് കഴിയും.
ഇറാന്റെ വ്യോമാതിർത്തി, വടക്കൻ ഇറാഖ്, അസർബൈജാൻ എന്നീ മേഖലകളിലാണ് ഇത്തരം ജാമിംഗും സ്പൂഫിംഗും കൂടുതലായി നടക്കുന്നത്. ആരാണ് ഈ സംഭവങ്ങൾക്ക് പിന്നിൽ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ സാഹചര്യങ്ങൾ നിരന്തരമായി തുടരുന്നതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകി. എയർക്രാഫ്റ്റ് ഓപ്പറേറ്റർമാർ, പൈലറ്റുമാർ, എയർ നാവിഗേഷൻ സർവീസ് പ്രൊവൈഡർമാർ (ANSP), എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർക്കായി ഈ സാഹചര്യങ്ങളെ നേരിടാനുള്ള സമഗ്രമായ ലഘൂകരണ നടപടികളും പ്രവർത്തന പദ്ധതികളും അടങ്ങിയ സർക്കുലർ ഡിജിസിഎ കൈമാറിയിട്ടുണ്ട്.
Discussion about this post