തൃശൂര്‍: പാലക്കാട് നഗരത്തിലെ ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഗുണ്ടാ ആക്റ്റില്‍ തൃശൂരില്‍ നിന്ന് നാടുകടത്തിയ പ്രതിയുള്‍പ്പെടെയാണ് പിിടിയിലായത്. തൃശൂര്‍ സ്വദേശികളായ ചെറുവത്തേരി അറയ്ക്കല്‍ വീട്ടില്‍ ലിതിന്‍ (31), ഒല്ലൂക്കര കാളത്തോട് കുണ്ടില്‍ വീട്ടില്‍ സജിത്ത് (31), വടുക്കര നെല്ലിശ്ശേരി വീട്ടില്‍ റോയ് എന്ന വെള്ള റോയ് (42) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 17.7 ഗ്രാം എംഡിഎംഎയും 7.4 ഗ്രാം കഞ്ചാവും പിടികൂടി.
ആലത്തൂര്‍ പോലീസും പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ആലത്തൂരില്‍ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും മോട്ടോര്‍ സൈക്കിളിലാണ് പ്രതികൾ ലഹരി മരുന്ന് എത്തിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഈ മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമക്കേസുകൾ, ലഹരിമരുന്ന് കേസുകൾ എന്നിവയുൾപ്പെടെ പ്രതിക്കെതിരെയുണ്ട്. പ്രതി ലിഥിന്‍ ഗുണ്ടാ ആക്റ്റ് പ്രകാരം തൃശൂര്‍ ജില്ലയില്‍ നിന്നും നിലവില്‍ നാടുകടത്തപ്പെട്ട ആളാണ്. ഇയാൾക്കെതിരെ തൃശൂര്‍ നെടുപുഴ പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശപ്രകാരം പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാര്‍, ഡിവൈഎസ്പി പിസി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ ടിഎന്‍ ഉണ്ണികൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ വിആര്‍ റെനീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള ആലത്തൂര്‍ പോലീസും വടക്കഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ജിഷ്‌മോന്‍ വര്‍ഗീസ്, ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.
Discussion about this post