എറണാകുളം: മട്ടാഞ്ചേരിയിലെ വർക്ക് ഷോപ്പിൽ കിടന്ന ഓട്ടോയ്ക്ക് ഫൈൻ കിട്ടിയത് മലപ്പുറത്ത് നിന്ന്. ഇന്നലെ രാവിലെയാണ് തന്റെ ഓട്ടോക്ക് ഫൈൻ ഈടാക്കിയതായുള്ള സന്ദേശം നൗഷാദിന് ലഭിച്ചത്. മലപ്പുറം പെരുമ്പടപ്പിൽ വച്ച് ലൈസൻസില്ലാതെ ഓട്ടോ ഓടിച്ചതിന് 250 രൂപയാണ് പിഴ ഈടാക്കിയത്. പിഴയുടെ വിവരം തിരക്കി മലപ്പുറം പെരുമ്പടപ്പ് പോലീസിനെ നൗഷാദ് ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ എന്നാണ് പോലീസ് പറഞ്ഞത്.
മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയാണ് നൗഷാദ്. കഴിഞ്ഞ നാല് ദിവസമായി വണ്ടി മരക്കടവിലെ വർക്ക് ഷോപ്പിലാണ്. ഓട്ടോ വർക്ക് ഷോപ്പിൽ കയറ്റിയതിനാൽ വരുമാനമില്ലാതെ ഇരിക്കുമ്പോഴാണ് നൗഷാദിന് പോലീസിന്റെ വക പണിവന്നത്. പിഴ സന്ദേശം വന്ന ഉടൻ നൗഷാദ് വിവരം തിരക്കി മലപ്പുറം പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിരുന്നു. ഒടുവിൽ ചെലാൻ അയച്ചത് പെരുമ്പടപ്പ് സ്റ്റേഷനിൽ നിന്നാണെന്നും പിഴ ഈടാക്കിയത് എസ്ഐ പ്രമോദ് കുമാറാണെന്നും മനസ്സിലാക്കി. സ്റ്റേഷൻ എസ്എച്ച്ഒയെ വിളിച്ചെങ്കിലും അന്വേഷിക്കട്ടെ എന്ന മറുപടിയാണ് ലഭിച്ചത്. ഓട്ടോറിക്ഷ നാല് ദിവസമായി തന്റെ വർക്ക് ഷോപ്പിലുണ്ടെന്ന് ഉടമയും പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ കൊണ്ടുവന്നിട്ട ഓട്ടോറിക്ഷ നാല് ദിവസമായി തൻറെ വർക്ക് ഷോപ്പിലുണ്ടെന്ന് വർക്ക് ഷോപ്പ് ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. തൻറെ ഓട്ടോയുടെ നമ്പർ ഉപയോഗിച്ച് വ്യാജ ഓട്ടോറിക്ഷ മലപ്പുറത്ത് സർവ്വീസ് നടത്തുന്നുണ്ടാകാം എന്നാണ് നൗഷാദ് കരുതുന്നത്. ഇപ്പോൾ വന്നത് ചെറിയ തുകയുടെ നിയമ ലംഘനമാണെങ്കിലും വലിയ നിയമ ലംഘനം നടത്തും മുൻപ് കള്ളവണ്ടി ആരുടേതെന്ന് കണ്ടെത്തണമെന്നാണ് നൗഷാദിൻറെ ആവശ്യം.
Discussion about this post