ചെന്നൈ: ചെന്നെ നഗരത്തിൽ അതിശക്തമായ മഴ. മണിക്കൂറുകൾ നീണ്ട ശക്തമായ മഴയിൽ നഗരത്തിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. മഴ കനത്തതിനെ തുടർന്ന് പ്രധാന റോഡുകളും പാർപ്പിടസമുച്ചയങ്ങളും ഉൾപ്പെടെ വെള്ളക്കെട്ടിലായി. വടക്കൻ ചെന്നൈയിലും പോരൂരിലുമാണ് ഇന്നലെ മുതൽ തുടർച്ചയായ മഴ പെയ്തത്. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോളേജുകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കില്ല.
ശക്തമായ മഴയിൽ പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. പീർക്കൻക്കരണി, വേളാച്ചേരി, താബരം, ക്രോംപ്പെട്ട്, സേലയൂർ, മാടിപാക്കം, ആലന്തൂർ, പെരുങ്കളത്തൂർ, ഗുഡുവോഞ്ചേരി, കീലാമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസം ചെന്നൈയിലും, സമീപ ജില്ലകളായ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്-കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Discussion about this post