ഭുവനേശ്വർ: വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് ഒരൊറ്റ നക്സലൈറ്റ് ആക്രമണം പോലും ഉണ്ടായിട്ടില്ല. ആക്രമണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണങ്ങൾക്ക് പോലും പറ്റാത്ത തരത്തിൽ സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ പൂട്ടിയിരിക്കുകയാണെന്ന് ബി എസ് എഫ് ഐജി ധനേശ്വർ കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഒഡിഷയിൽ മാത്രമല്ല, അതിർത്തി സംസ്ഥാനങ്ങളിലും ഇന്ന് സമാധാനം കളിയാടുകയാണ്. കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം മുന്നേറുന്നത്. കൃത്യമായ ഇടവേളകളിൽ കോംബിംഗ് നടത്താൻ സാധിക്കുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ് ഭീകരാക്രമണങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായിച്ച ഘടകമെന്നും ധനേശ്വർ കുമാർ പറഞ്ഞു.
ആക്രമണങ്ങൾക്ക് പദ്ധതിയിടുമ്പോൾ തന്നെ സൈന്യം അത് തകർക്കുകയാണ്. നിലവിൽ ചെറു സംഘങ്ങളായി പിരിഞ്ഞാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദികളുടെ പ്രവർത്തനം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളും സൈന്യത്തിന്റെ ശക്തമായ ഇടപെടലുകളുമാണ് കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ വേരറുക്കുന്നതിൽ നിർണായകമായത്. വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ താഴേത്തട്ടിലേക്ക് എത്തിയതോടെ, ഭീകരർക്ക് ഉണ്ടായിരുന്ന തുച്ഛമായ ജനപിന്തുണയും നഷ്ടമായെന്നും ബി എസ് എഫ് ഐജി വ്യക്തമാക്കി.
സൈന്യത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി, ഒഡിഷയിൽ ഇന്ന് കമ്മ്യൂണിസ്റ്റ് ഭീകരവാദം പ്രചരിപ്പിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. പ്രധാന നേതാക്കൾ ആരും തന്നെ സജീവമല്ല. ഇന്ന് സൈന്യത്തിന്റെ കൈയ്യിൽ മികച്ച ആയുധങ്ങളുണ്ട്. പരിശോധന നടത്താൻ ഡ്രോണുകളുണ്ട്. മികച്ച ഇന്റലിജൻസ് സംവിധാനവും അതിർത്തി രക്ഷാസേനക്ക് മുതൽക്കൂട്ടാണെന്നും ധനേശ്വർ കുമാർ വിശദീകരിച്ചു.
കമ്മ്യൂണിസ്റ്റ് ഭീകരവാദികൾക്കെതിരായ പോരാട്ടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ഡിസംബർ 1ന് ആദരിക്കുമെന്നും ബി എസ് എഫ് വ്യക്തമാക്കി.
Discussion about this post