കണ്ണൂർ: കണ്ണൂർ വിസി പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയത് മുഖ്യമന്ത്രിക്കേറ്റ എറ്റവും വലിയ പ്രഹരമാണെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദൻ. സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടി മറയ്ക്കാനാണ് സിപിഐഎം ഗവർണറെ അപമാനിക്കുന്നത്. സുപ്രീം കോടതി വിധി വന്നതിന്റെ ജാള്യത മറയ്ക്കാനാണ് എംവി ഗോവിന്ദൻ ഗവർണറെ അവഹേളിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറയുന്ന അവസ്ഥയിലാണ് സിപിഐഎം എന്നും അദ്ദേഹം പരിഹസിച്ചു.
ഗവർണർ രാജിവെക്കണമെന്ന ഗോവിന്ദൻ്റെ പ്രസ്താവന തമാശയാണ്. ചട്ടങ്ങൾ ലംഘിച്ച് യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിസിയെ പുനർനിയമിച്ച മുഖ്യമന്ത്രിയാണ് രാജിവെക്കേണ്ടത്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രിക്ക് ഇനിയും സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി.
നവകേരള സദസിന് വേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവകേരള സദസ് നുണ കേരള സദസായി മാറി. നവകേരള സദസ്സ് ആരംഭിച്ചത് മുതൽ കോടതിയിൽ നിന്നും സർക്കാരിന് തിരിച്ചടിയേറ്റ് കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ നവകേരള സദസ്സ് കൊണ്ട് സാധിക്കില്ലെന്ന് മനസിലായതു കൊണ്ടാണ് ഫീൽഡ് ഔട്ടായ സിനിമാ നടിമാരെ ഇറക്കി ഓരോ മണ്ടത്തരങ്ങൾ പറയിപ്പിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post