ബംഗലൂരു: ആവേശം അലതല്ലിയ അവസാന ട്വന്റി 20യിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആവേശ ജയം. 6 റൺസിനാണ് ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. 5 മത്സരങ്ങളുടെ പരമ്പര നേരത്തേ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നതിനാൽ, ഇന്നത്തെ മത്സരഫലം അപ്രസക്തമായിരുന്നു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്കെതിരെ ചിന്നസ്വാമിയിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എന്ന താരതമ്യേന ചെറിയ ടോട്ടൽ പടുത്തുയർത്താനേ ഇന്ത്യക്ക് സാധിച്ചിരുന്നുള്ളൂ. അർദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും പൊരുതി നോക്കിയ അക്ഷർ പട്ടേലുമാണ് ഇന്ത്യയെ മാന്യമായ സ്കോർ നേടാൻ സഹായിച്ചത്. അയ്യർ 37 പന്തിൽ 53 റൺസും അക്ഷർ 21 പന്തിൽ 31 റൺസും നേടിയപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ 16 പന്തിൽ 24 റൺസ് നേടി.
2 വിക്കറ്റ് വീതം വീഴ്ത്തിയ ഡ്വാർഷുയിസും ബെറൻഡോർഫും ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിംഗിൽ ഒരു ഘട്ടം വരെ അനായാസം ജയം നേടും എന്ന നിലയിൽ നിന്നാണ് ഓസീസിനെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടത്. 36 പന്തിൽ 54 റൺസ് നേടിയ ബെൻ മക്ഡർമോട്ട് ആണ് അവരുടെ ടോപ് സ്കോറർ. ട്രവിസ് ഹെഡ് 28 റൺസും ക്യാപ്ടൻ മാത്യു വെയ്ഡ് 22 റൺസും നേടിയപ്പോൾ ഓസീസിന്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസിൽ അവസാനിച്ചു.
3 ഓസീസ് വിക്കറ്റുകൾ വീഴ്ത്തിയ മുകേഷ് കുമാറും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയ രവി ബിഷ്ണോയിയും അർഷ്ദീപ് സിംഗും ചേർന്നാണ് ഓസീസിനെ തകർത്തത്. 4 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി അക്ഷർ പട്ടേൽ ഒരു വിക്കറ്റ് വീഴ്ത്തി.
Discussion about this post