പത്തനംതിട്ട : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നതിന് പുതിയ പരിഷ്കാരം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഇനിമുതൽ ഫാസ്ടാഗ് ഉപയോഗിച്ച് പാർക്കിംഗ് ഫീസ് പിരിക്കും. പാർക്കിംഗ് ഫീസ് അടക്കാനായി റോഡരികിൽ കാത്തുനിൽക്കുന്നത് തടയാനാണ് പുതിയ തീരുമാനമെന്നാണ് കേരള പോലീസ് അറിയിക്കുന്നത്.
ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ വിശാലമായ പാർക്കിംഗ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത് എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം വലിയ തിരക്കാണ് ശബരിമലയിലും സന്നിധാനത്തും അനുഭവപ്പെട്ടിരുന്നത്. 7 മണിക്കൂറോളം സമയം വരിയിൽ കാത്തുനിന്നാണ് അയ്യപ്പഭക്തർക്ക് കഴിഞ്ഞദിവസം ദർശനം സാധ്യമായത്.
ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ ഫാസ്ടാഗ് ഉപയോഗിച്ചുള്ള പാർക്കിംഗ് ഭക്തർക്ക് ഗുണപ്രദമാകും എന്നാണ് അധികൃതർ അറിയിക്കുന്നത്. നിലവിൽ നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഓട്ടോറിക്ഷയ്ക്ക് 15 രൂപയും കാറുകൾക്ക് 30 രൂപയും ആണ് ഈടാക്കുന്നത്. അഞ്ചു മുതൽ 14 സീറ്റുകൾ വരെയുള്ള വാഹനങ്ങൾക്ക് 50 രൂപയാണ് പാർക്കിംഗ് ഫീസ് ആയി നൽകേണ്ടത്. 15 മുതൽ 25 സീറ്റുകൾ വരെയുള്ള വാഹനങ്ങൾക്ക് 75 രൂപയും 26 സീറ്റുകൾക്ക് മുകളിലുള്ള ബസ്സുകൾ പോലെയുള്ള വലിയ വാഹനങ്ങൾക്ക് 100 രൂപയും ആണ് നിലയ്ക്കലിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത്.
Discussion about this post