തിരുവനന്തപുരം : മധ്യപ്രദേശിൽ ആളുകളെ ചാക്കിട്ട് പിടിച്ചാണ് ബിജെപി ജയിച്ചത് എന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ. രാജസ്ഥാനിൽ കോൺഗ്രസും ബിജെപിയും കൂടിയാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. എക്സിറ്റ് പോളുകൾ ഒന്നും ശരിയായ വിലയിരുത്തൽ അല്ല എന്നും ഈ തിരഞ്ഞെടുപ്പ് കാണിച്ചു തന്നെന്ന് എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഭരണവിരുദ്ധ വികാരവും അഴിമതിയും പോലെയുള്ള പ്രശ്നങ്ങൾ തെലങ്കാനയിലെ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിൽ എല്ലാം കോൺഗ്രസ് പരാജയപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ കോൺഗ്രസും ബിജെപിയും പോലെയാണ് രാജസ്ഥാനിലെന്നും അവർ ഒന്നിച്ചു നിന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയത് എന്നും എം വി ഗോവിന്ദൻ സൂചിപ്പിച്ചു.
” രാഷ്ട്രീയപരമായും സംഘടനാപരമായും ഉള്ള പരാജയമാണ് കോൺഗ്രസ് അഭിമുഖീകരിച്ചത്. ഹിന്ദി ഹൃദയ ഭൂമി എന്ന് അവർ പറയുന്ന മേഖലയിൽ ഇനി കോൺഗ്രസിന് ആകെയുള്ളത് ഹിമാചൽ പ്രദേശ് മാത്രമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ബിജെപിക്ക് ഇപ്പോഴും ഈ സംസ്ഥാനങ്ങളിൽ 50% വോട്ട് പോലുമില്ല. അതിനർത്ഥം ബാക്കിയുള്ള ആളുകൾ അവരെ എതിർക്കുന്നു എന്നതാണ്” എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Discussion about this post