ചെന്നൈ : തമിഴ്നാട്ടിൽ വ്യാപകമായ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായുള്ള മഴയിൽ ഇതുവരെ 5 മരണങ്ങളാണ് തമിഴ്നാട്ടിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിൽ മുങ്ങിയിരിക്കുകയാണ്.
പല പ്രദേശങ്ങളിലും 24 മണിക്കൂറിൽ അധികമായി വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗത സൗകര്യവും നിലച്ചു. കനത്ത മഴയും വെള്ളക്കെട്ടും കാരണം ചെന്നൈ സബർബൻ സെക്ഷനുകളിലെ സബർബൻ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. ശ്രീപെരുമ്പത്തൂരിലെ ഐഫോൺ നിർമ്മാണ പ്ലാന്റ് പോലും താൽക്കാലികമായി അടയ്ക്കുകയും നിർമ്മാണം നിർത്തിവയ്ക്കുകയും ചെയ്തു.
കനത്ത മഴയിൽ ചെന്നൈയിലും തമിഴ്‌നാട്ടിലെ സമീപ ജില്ലകളിലും ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണുള്ളത്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും എയർപോർട്ട് റൺവേകളിലും വെള്ളം കയറിയിരിക്കുന്നതിനാൽ ഗതാഗത സൗകര്യങ്ങൾ പോലും നിലച്ചിരിക്കുകയാണ്. കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.
ദുരന്തബാധിത ജില്ലകളിലെ രക്ഷാപ്രവർത്തനത്തിനായി 250 എൻഡിആർഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം രാവിലെ 9.40 മുതൽ രാത്രി 11 വരെ നിർത്തിവച്ചു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് വിമാനത്താവളത്തിലേക്ക് വരേണ്ടതും പുറപ്പെടുന്നതുമായ 70 വിമാനങ്ങൾ റദ്ദാക്കി.
മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച ഉച്ചയോടെ ബപട്‌ലയ്ക്ക് സമീപം കരയിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും വീശുമെന്ന് കണക്കാക്കുന്നു. നിലവിൽ ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് അടുക്കുന്നതിനാൽ ആന്ധ്രാപ്രദേശിനും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post