കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാൻ വീട് പണയം വച്ച് ബൈജു രവീന്ദ്രൻ. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ബൈജുവിന്റെ ഈ നടപടി. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം സ്വരൂപിക്കുന്നതിനായി തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും പണയം വെച്ചതായാണ് റിപ്പോർട്ട്. ബംഗളൂരുവിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്‌സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന. 12 മില്യൺ ഡോളർ കടം വാങ്ങാൻ ഇവ ഈട് നൽകിയതായാണ് റിപ്പോർട്ട്.
15,000 ജീവനക്കാരാണ് ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ ജോലിചെയ്യുന്നത്. വീടുകൾ പണയംവെച്ച് കിട്ടിയ പണം ഉപയോഗിച്ച് ഇവർക്കുള്ള ശമ്പളം നൽകി.
വലിയ വളർച്ചയിൽ നിന്ന് കൂപ്പുകുത്തുകയാണ് ബൈജൂസ് കമ്പനി. സാധാരണ ഗണിത അദ്ധ്യാപകനിൽ നിന്ന് ശതകോടീശ്വരനിലേക്ക് എത്തിയ ബൈജു ഇന്ത്യയുടെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടായിരുന്നു. 2022 ജൂലൈയിൽ 360 കോടി ഡോളറായിരുന്നു പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന്റെ ആസ്തി; അതായത് ഏകദേശം 30,000 കോടി രൂപ.
2020ലാണ് ഫോബ്സിന്റെ ലോക ശതകോടീശ്വരപ്പട്ടികയിൽ ബൈജു രവീന്ദ്രൻ ആദ്യമായി ഇടംപിടിച്ചത്. അന്ന് ആസ്തി 180 കോടി ഡോളറായിരുന്നു (15,000 കോടി രൂപ). കൊവിഡാനന്തരം ഓൺലൈൻ പഠനങ്ങൾക്ക് ഡിമാൻഡ് ഏറിയതോടെ ബൈജൂസിനും ശുക്രദശയായി. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെയും മൂല്യം ഇതോടൊപ്പം കുതിച്ചത് ബൈജുവിന്റെ ആസ്തി കൂടാനും വഴിയൊരുക്കി. 2022 ജൂലൈയിൽ 2,200 കോടി ഡോളറായിരുന്നു കമ്പനിയുടെ മൂല്യം (1.83 ലക്ഷം കോടി രൂപ). എന്നാൽ ഈ വളർച്ച അധികകാലം നീണ്ടുനിന്നില്ല. കൊറോണക്കാലം ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമാക്കിയതോടെ എഡ്‌ടെക്ക് കമ്പനികൾക്കിടെ മത്സരവും ഉയർന്നു.
കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ പ്രൊസസ് കമ്പനിയുടെ മൂല്യം വെട്ടിക്കുറച്ചു. 2,200 കോടി ഡോളറിൽ നിന്ന് മൂന്ന് തവണയായി മൂല്യം വെട്ടിക്കുറച്ച് വെറും 300 കോടി ഡോളറാക്കി (25,000 കോടി രൂപ) അതായത് 80 ശതമാനം ഇടിവ്.
ബൈജു രവീന്ദ്രന്റെ ആസ്തിയും ഇതോടൊപ്പം കൂപ്പുകുത്തി. 360 കോടി ഡോളറായിരുന്ന ആസ്തി ഇപ്പോൾ വെറും 10 കോടി ഡോളറാണ് (833 കോടി രൂപ). ഫോബ്സ്, ഹുറൂൺ തുടങ്ങിയ ശതകോടീശ്വര പട്ടികയിൽ നിന്നെല്ലാം ബൈജു രവീന്ദ്രൻ പുറത്താവുകയും ചെയ്തു.
Discussion about this post