ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കനത്ത മഴ തുടരുന്ന ചെന്നൈ നഗരത്തിൽ ജനങ്ങൾക്ക് കൈത്താങ്ങായി ആർഎസ്എസ്. വെള്ളപ്പൊക്ക ദുരിതബാധിതകർക്ക് അവശ്യസാധനങ്ങൾ ഉൾപ്പെടെ എത്തിച്ചാണ് പ്രവർത്തകർ ആശ്വാസമാകുന്നത്. അതേസമയം കനത്ത മഴയിൽ ചെന്നൈയിൽ മരണം 12 ആയി.
കനത്ത മഴയിൽ ചെന്നൈ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വീടുകളിലും ഫ്‌ളാറ്റുകളിലും വെള്ളം കയറി. നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചെങ്കിലും അത്രയും തന്നെ ആളുകൾ പല പ്രദേശങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്ക് ഭക്ഷണം, അവശ്യമരുന്നുകൾ, വസ്ത്രം, കുടിവെള്ളം മറ്റ് അവശ്യസാധനങ്ങൾ എന്നിവയാണ് ആർഎസ്എസ് പ്രവർത്തകർ എത്തിച്ച് നൽകുന്നത്. ഇതിന് പുറമേ വീടുകളിൽ കുടുങ്ങിയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളും തുടരുന്നുണ്ട്. ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന രക്ഷാ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി ശക്തമായ മഴയാണ് നഗരത്തിൽ ലഭിക്കുന്നത്. ഇതേ തുടർന്ന് വരും ദിവസങ്ങളിൽ നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. രാത്രിയിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Discussion about this post