ന്യൂഡൽഹി : മില്ലറ്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനുശേഷം വലിയ ഡിമാൻഡ് ആണ് ഇപ്പോൾ വിപണിയിൽ വിവിധ മില്ലറ്റുകൾ നേരിടുന്നത്. റാഗിയും ബജ്റയും അടക്കമുള്ള പല മില്ലറ്റുകളും ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇവയുടെ വിലയിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
നേരത്തെ മില്ലറ്റ് ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കൾക്ക് പോലും ഇന്ത്യ മില്ലറ്റ് വിഭവങ്ങൾ ആയിരുന്നു ഒരുക്കിയിരുന്നത്. ഇതോടെ വിപണിയിൽ മില്ലറ്റിനു വൻ ഡിമാൻഡ് ആണ് ഉണ്ടായത്. ജോവർ, തിന, റാഗി എന്നിവക്കെല്ലാം 40% മുതൽ 100% വരെ വില വർദ്ധനവാണ് കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ ഉണ്ടായിട്ടുള്ളത്.
മില്ലറ്റ് വിളകളുടെ അപര്യാപ്തമായ കൃഷിയും, കാലാവസ്ഥാ വ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതും, ഉയർന്ന ആവശ്യമാണ് വിലവർദ്ധനവിന് ഇടയാക്കിയിട്ടുള്ളത്. കൂടാതെ മില്ലറ്റ് കയറ്റുമതിക്കും ഇപ്പോൾ വലിയ ഡിമാൻഡ് ഉണ്ട്. ഇതോടെ ബഹുരാഷ്ട്ര കമ്പനികൾ മില്ലറ്റ് വിപണിയിലേക്ക് കടന്നെത്തിയതും ക്ഷാമത്തിനും വിലവർധനവിനും കാരണമായി. തൽഫലമായി ജോവർ, ബജ്റ, റാഗി എന്നീ വിളകൾ ഇപ്പോൾ സർക്കാർ തന്നെ നേരിട്ട് സംഭരിക്കുകയാണ്.
Discussion about this post