കാൻബറ: പാകിസ്താൻ ക്രിക്കറ്റ് ടീമിനെതിരെ ഓസ്ട്രേലിയയിൽ വംശീയ അധിക്ഷേപം നടന്നതായി സാമൂഹിക മാദ്ധ്യമങ്ങളിൽ പരാതി. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി പാക് ടീം നിലവിൽ സന്നാഹ മത്സരം കളിക്കുകയാണ്. ഈ മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഈ സമയം ടെലിവിഷൻ സ്കോർ ബോർഡിൽ പാകിസ്താൻ/പാക് എന്നതിന് പകരം ‘പാകി‘ എന്നാണ് എഴുതി കാണിച്ചത്. പാകിസ്താനെ സംബന്ധിച്ച് അപഹാസ്യവും നിഷിദ്ധവുമായ വിശേഷണമാണ് ‘പാകി‘ എന്നത് എന്ന് സോഷ്യൽ മീഡിയയിൽ പാക് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
‘പാകി‘ എന്ന പദം വംശീയ അധിക്ഷേപമാണ്. പാക് ജനതയെ വംശീയമായി അധിക്ഷേപിക്കാൻ ലോകവ്യാപകമായി ഉപയോഗിക്കുന്ന പദമാണ് ഇത്. ഓക്സ്ഫഡ് നിഘണ്ടുവിൽ അസഭ്യ വാക്കുകളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ഒരു പാക് ആരാധകൻ അഭിപ്രായപ്പെട്ടു.
അതേസമയം, നടന്നത് വംശീയ അധിക്ഷേപമല്ലെന്നും ഗ്രാഫിക്സ് പാളിച്ചയാണെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിശദീകരണം. ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ തെറ്റ് തിരുത്തിയെന്നും അവർ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇതുവരെ പാക് താരങ്ങളോ കോച്ചിംഗ് സ്റ്റാഫോ പ്രതികരിച്ചിട്ടില്ല.
മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ പാകിസ്താൻ 9 വിക്കറ്റ് നഷ്ടത്തിൽ 391 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ക്യാപ്ടൻ ഷാൻ മസൂദിന്റെ ഡബിൾ സെഞ്ച്വറിയാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. മസൂദ് 201 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് വേണ്ടി ജോർദാൻ ബക്കിംഗാം 5 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ പൊരുതുകയാണ്. നിലവിൽ വിക്കറ്റ് നഷ്ടമാകാതെ അവർ 64 റൺസ് നേടിയിട്ടുണ്ട്. കാമറൂൺ ബാൻക്രോഫ്റ്റും മാർകസ് ഹാരിസുമാണ് ക്രീസിൽ.
Discussion about this post