ചെന്നെ: മൈചോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയക്കെടുതി വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ചെന്നെയിലെത്തും. ഇന്ന് വൈകീട്ടോടെ നഗരത്തിലെത്തുന്ന അദ്ദേഹം ദുരന്തബാധിത പ്രദേശങ്ങളിലെ സഥിതിഗതികൾ വിലയിരുത്തുകയും സംസ്ഥാന സർക്കാരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്യും. ഡിഎംകെ മന്ത്രി തങ്കം തെന്നരസു, ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും കേന്ദ്രമന്ത്രിയെ അനുഗമിക്കും. തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനും മറ്റ് ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ച നടത്തും.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ നിന്നും തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ഇനിയും കരകയറിയിട്ടില്ല. കനത്ത മഴയിൽ ചെന്നൈയിലെ വേളാച്ചേരിയും താംബരവും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായി. പ്രളയത്തിൽ വൈദ്യുതിയും കുടിവെള്ളവും പോലും ജനങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയിലായി. നഗരത്തിലുടനീളമുള്ള ജലവിതരണം പുനസ്ഥാപിക്കാനുള്ള പ്രയത്നത്തിലാണ് അധികാരികൾ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആന്ധ്രാപ്രദേശ് തീരത്ത് 100 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഇപ്പോൾ ന്യൂനമർദമായി മാറിയിരിക്കുകയാണ്. ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചിട്ടുണ്ട്.
Discussion about this post