ചെന്നൈ: തമിഴ്‌നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ആക്രമണം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് എൻഐഎ. ഇതിന്റെ ഭാഗമായി എൻഐഎ സംഘം രാജ്ഭവനിൽ എത്തി പരിശോധന ആരംഭിച്ചു. ഒക്ടോബറിലാണ് ഗവർണർ ആർ എൻ രവിയെ അപായപ്പെടുത്തുക ലക്ഷ്യമിട്ട് രാജ്ഭവന് നേരെ ആക്രമണം ഉണ്ടായത്.
രാവിലെയോടെയാണ് എൻഐഎ സംഘം എത്തിയത്. ആക്രമണം നടന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. രാജ്ഭവന്റെ മുൻവശത്തെ പ്രധാന ഗേറ്റിന് സമീപം ആയിരുന്നു ആക്രമണം ഉണ്ടായത്. ബോംബ് പതിച്ച സ്ഥലങ്ങൾ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ്.
ആക്രമണത്തിന് പിന്നാലെ പ്രതി കറുക്ക വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്ഭവനിലെ പരിശോധനയ്ക്ക് ശേഷം ജയിലിൽ എത്തി എൻഐഎ വിനോദിനെ കാണും. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനായുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടൻ കടക്കും.
കഴിഞ്ഞ മാസമാണ് രാജ്ഭവന് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. സംഭവത്തിന് പിന്നിൽ ഭീകര ബന്ധം സംശയിക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്നു തീരുമാനം. ഒക്ടോബർ 25 നായിരുന്നു രാജ്ഭവനിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ എത്തിയ വിനോദ് മതിൽ ചാടി രാജ്ഭവന് ഉള്ളിലേക്ക് കടക്കുകയായിരുന്നു. മൂന്നോളം പെട്രോൾ ബോംബുകൾ ആണ് ഇയാൾ എറിഞ്ഞത്. അന്ന് തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post