ഹൈദരാബാദ്: വീണ് പരിക്കേറ്റ മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടുപ്പെല്ല് മാറ്റ ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹത്തിനെ വിധേയനാക്കിയത്. എട്ട് ആഴ്ചയോളം അദ്ദേഹത്തിന് പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ ആയിരുന്നു ശസ്ത്രക്രിയ. വളരെ സങ്കീർണമായ ശസ്ത്രക്രിയ ഒന്നര മണിക്കൂർ നേരം നീണ്ടു. നിലവിൽ അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് ദിവസം അദ്ദേഹം ആശുപത്രിയിൽ തുടരും. ഇതിന് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് അയക്കും. നിലവിൽ യശോദ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് വസതിയിൽ ബാത്ത്‌റൂമിൽ വീണ് ചന്ദ്രശേഖർ റാവുവിന് പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പൊട്ടലുണ്ടായി. ഇതേ തുടർന്നാണ് ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് അടിയന്തിരമായി വിധേയനാക്കിയത്.
Discussion about this post