ന്യൂഡൽഹി: സമുദ്രനിരപ്പിൽ നിന്നും 3,640 അടി ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പാൻഗോലഖ വന്യജീവി സങ്കേതത്തിലാണ് ഇത്രയും ഉയരത്തിൽ കടുവയെ കണ്ടത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്രയും ഉയരത്തിൽ കടുവയെ കാണുന്നത്.
വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ഒന്നിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഉയരം ഉൾപ്പെടെ സ്ഥിരീകരിച്ച ശേഷം ചിത്രങ്ങൾ അധികൃതർ പുറത്തുവിടുകയായിരുന്നു. ഇത്തരത്തിൽ ഉയരം കൂടിയ പ്രദേശത്ത് നിന്നാണ് കടുവകൾ ഭൂട്ടാനിലെ കാട്ടിലേക്ക് കടക്കുന്നത് എന്നാണ് അധികൃതരുടെ നിഗമനം.
സിക്കിമിലെ ക്യോഗ്നോസ്ല ആൽപൈൻ, ഫാംബോംഗ് ലോ വന്യജീവി സങ്കേതങ്ങൾ കടുവകൾക്ക് കാട്ടിലേക്ക് കടക്കുന്നതിനുള്ള ഇടനാഴിയായി മാറുന്നുവെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ വടക്കൻ സിക്കിമിലെ ഉയർന്ന മേഖലകളിൽ കടുവകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതും കഴിഞ്ഞ ദിവസം പതിഞ്ഞ കടുവയുടെ ദൃശ്യവുമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത് എന്നും അധികൃതർ പറയുന്നു.
നേരത്തെ അരുണാചലിലെ ദിബാംഗ് വന്യജീവി സങ്കേതത്തിലാണ് ഇതിന് മുൻപ് ഏറ്റവും വലിയ ഉയരത്തിൽ കടുവയെ കണ്ടെത്തിയിട്ടുള്ളത്. 3630 അടി ഉയരത്തിൽ ആയിരുന്നു അന്ന് കടുവയെ കണ്ടത്.
മുംബൈയിലെ നാച്വുറൽ ഹിസ്റ്ററി സൊസൈറ്റിയും സിക്കിം വനംവകുപ്പും സംയുക്തമായിട്ടാണ് വന്യജീവി സങ്കേതത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 2022 ഡിസംബറിനും 2013 ഫെബ്രുവരിയ്ക്കും ഇടയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ. വന്യജീവികളെ നിരീക്ഷിക്കാൻ 2,300 മുതൽ 4,100 മീറ്റർവരെ ഉയരത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post