ന്യൂഡൽഹി : രാഹുൽ ഗാന്ധി തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് നടത്താനിരുന്ന വിദേശയാത്ര റദ്ദാക്കി. ബ്രൂണെ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്ക് ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു രാഹുൽ ഗാന്ധി പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ കൂറ്റൻ തോൽവി നേരിട്ടതിനു തൊട്ടുപിന്നാലെ ഇത്തരത്തിൽ വിദേശയാത്ര നടത്തുന്നത് കൂടുതൽ തിരിച്ചടികൾ ഉണ്ടാക്കും എന്ന ഉപദേശത്തെ തുടർന്നാണ് വിദേശയാത്ര റദ്ദാക്കിയത്.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപായിരുന്നു തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ തകർത്തുകൊണ്ട് ബിജെപി വൻ മാർജിനിൽ ജയിച്ചത് കോൺഗ്രസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ അവസരത്തിൽ രാഹുൽ ഗാന്ധി വിദേശപര്യടനം നടത്തുന്നത് പ്രതിച്ഛായ കൂടുതൽ മോശമാകും എന്നാണ് വിദഗ്ദ്ധരിൽ നിന്നും ലഭിച്ച ഉപദേശം.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് തൊട്ടു പിന്നാലെയുള്ള രാഹുൽ ഗാന്ധിയുടെ തെക്ക് കിഴക്കൻ ഏഷ്യൻ പര്യടനത്തെ പാർട്ടിയുടെ അകത്തുള്ളവരും ഇന്ത്യൻ ബ്ലോക്കിലെ സഖ്യ പങ്കാളികളും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവും നടന്നുകൊണ്ടിരിക്കുകയാണ്. പാർലമെന്റ് സമ്മേളനങ്ങളിൽ നിന്നും രാഹുൽഗാന്ധി പതിവായി വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ നിന്നും ഇൻഡി സഖ്യത്തിന്റെ മറ്റു കക്ഷികളിൽ നിന്നും ഉയരുന്നത്.
Discussion about this post