കോട്ടയം; സിപിഐ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. കാനം രാജേന്ദ്രൻ അന്തരിച്ച സാഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്. ഡി രാജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സിപിഐ എക്‌സിക്യൂട്ടീവിൽ ഏകകണ്ഠമായാണ് തീരുമാനം. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്‌സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ പറഞ്ഞു. രാജ്യസഭ എം.പിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും.
പാർട്ടി അർപ്പിച്ച കർത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാൻ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന അതേ അളവിൽ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും ശ്രമിക്കുമെന്ന് വ്യക്തമാക്കി.
നിലവിൽ സി പി ഐ നാഷണൽ സെക്രട്ടറിയും എ ഐ ടി യു സിയുടെ വർക്കിംഗ് പ്രസിഡന്റും കൂടിയാണ് ബിനോയ് വിശ്വം. 2006-2011 കാലത്ത് സംസ്ഥാന വനം വകുപ്പ് മന്ത്രിയായിരുന്നു.2018 മുതൽ രാജ്യസഭാ അംഗമാണ്.എ ഐ എസ് എഫ്, എ ഐ വൈ എഫ് എന്നിവയിൽ കൂടി സി പി ഐ നേതൃനിരയിൽ എത്തിയ ബിനോയ് വിശ്വം പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സി കെ വിശ്വനാഥന്റെ മകനാണ്
Discussion about this post