ധീരജ് പ്രസാദ് സാഹു എന്ന കുപ്രസിദ്ധ കള്ളപ്പണക്കാരനും കള്ളു കച്ചവടക്കാരനുമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമുള്ള അവിഹിതമായ പണമിടപാടുകളെ കുറിച്ച് വെളിവാക്കാൻ അവർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ. എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ചരിത്രത്തിൽ ഇത്രയും വലിയ കള്ളപ്പണ വേട്ട ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
“ധീരജ് സാഹുവിന്റെ വീട്ടിൽ അഞ്ചു ദിവസം മുൻപ് തുടങ്ങിയ റെയ്ഡ് തുടരുകയാണ് . നോട്ടെണ്ണൽ യന്ത്രങ്ങൾ നോട്ടെണ്ണി തകർന്നുപോയി. പുതിയ യന്ത്രങ്ങൾ ഹൈദ്രാബാദിൽ നിന്നും വരുത്തിയാണ് എണ്ണൽ തുടരുന്നത് . ഇതുവരെ ഏതാണ്ട് മുന്നൂറു കോടി രൂപ കറൻസിയായി കണ്ടെടുത്തു കഴിഞ്ഞു. ഒപ്പം 3.1 കിലോഗ്രാം സ്വർണം, 18 കിലോഗ്രാം വെള്ളി, മുപ്പതു ലക്ഷം രൂപ വിലമതിക്കുന്ന രത്നങ്ങൾ എന്നിവയെല്ലാം ഇതിനകം തന്നെ പിടിച്ചെടുത്തു കഴിഞ്ഞു” എന്നും കെ എസ് രാധാകൃഷ്ണൻ വ്യക്തമാക്കി.
സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസുകാരനുമായ ബാലദേവ് പ്രസാദ് സാഹുവിന്റെ മകനാണ് ധീരജ് സാഹു. ധീരജിന്റെ സഹോദരങ്ങൾ കോൺഗ്രസുകാരും ലോക്സഭാംഗങ്ങളുമാണ്. മൂത്ത സഹോദരൻ ശിവ പ്രസാദ് സാഹു റാഞ്ചിയിൽ നിന്നും രണ്ടു വട്ടം കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാംഗമായി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട് . മറ്റൊരു സഹോദരൻ ഗോപാൽ സാഹു, ഹസാരിബാഗിൽ നിന്ന് മത്സരിച്ചെങ്കിലും ബി ജെ പിയിലെ യദുനാഥ് സിൻഹയോട് പരാജയപെട്ടു. അവരുടെ കൊട്ടാരത്തിൽ ശ്രീമതി ഇന്ദിരാഗാന്ധി അതിഥിയായി താമസിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2009ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ചു ധീരജ് സാഹു രാജ്യസഭയിൽ എത്തിയത്. 2010 ലും 2018ലും കോൺഗ്രസിന്റെ രാജ്യസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
“ധീരജ് സാഹുവിന്റെ ബൗദ്ധ ഡിസ്റ്റലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. സാഹുവിന്റെ മകൻ ഉദയ് ശങ്കർ പ്രസാദാണ് കമ്പനിയുടെ ചെയർമാൻ. അവരുടെ വിപണി ശ്യംഖല പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്നു. ബൽദേവ് സാഹു ആൻഡ് ഗ്രൂപ്പ് ഓഫ് കമ്പനികൾ വൻ നികുതി വെട്ടിപ്പ് നടത്തിയതിനു നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഇവരെല്ലാം ഒന്നിച്ചു ചേർന്നാണ് മദ്യവ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും, ജാർഖണ്ഡ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ, സാഹുവിനെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നു എന്നതും ശ്രദ്ധേയം. ഇതിനുള്ള കാരണം കൊള്ളക്കാരായ സാഹുമാർ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും അടുപ്പക്കാരാണ് എന്നത് കൊണ്ടാണ് എന്നറിയാൻ കവടി വെച്ചു നോക്കേണ്ടതില്ല. അഴിമതിയെ എതിർക്കാൻ കോൺഗ്രസ് അശക്തമായിരിക്കുന്നു” എന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ
അഭിപ്രായപ്പെട്ടു.
Discussion about this post