പട്ന: ബിഹാറിലെ ക്രമസമാധാന നിലയെ ചൊല്ലി ജെ.ഡി.യു-ആര്.ജെ.ഡി വാക് പോര്. മൂന്നു എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ പഴിചാരി ആര്.ജെ.ഡി നേതാക്കളുടെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ ജെ.ഡി.യു നേതാക്കളും മറുപടി നല്‍കിയതോടെയാണ് വാക് പോര് മുറുകിയത്.
ക്രമസാമാധാന പാലനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. മോഷണമോ പിടിച്ചുപറിയോ ഉണ്ടായാല്‍ തന്നെ നേരിട്ട് വിളിക്കൂ, അടിയന്തര നടപടി എടുക്കാമെന്നും ലാലു പറയുകയുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിനെ നയിക്കുന്ന നിതീഷ്കുമാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് ആര്.ജെ.ഡി നേതാവ് രഘുബന്ശ് പ്രസാദ് സിങ് വിമര്‍ശനം ഉന്നയിച്ചു .സഖ്യകക്ഷി സര്‍ക്കാരാണെങ്കിലും തങ്ങള്‍ പിന്സീറ്റിലാണെന്നും വണ്ടി ഓടിക്കുന്ന ഡ്രൈവര്‍ക്കാണ് സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം നിതീഷ്കുമാറിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ ചരിത്രം ഏവര്‍ക്കും അറിയാവുന്നതാണെന്നും പറഞ്ഞ് ജെ.ഡി.യു വക്താവ് സഞ്ജയ് കുമാര്‍ സിങ് തിരിച്ചടിച്ചു.
നിതീഷ് കുമാറിന്റെ പ്രവര്‍ത്തനചരിത്രം എല്ലാവര്ക്കും അറിയാവുന്നതാണെന്നും ജെ.ഡി.യു വക്താവ് സഞ്ജയ് കുമാര്‍ സിംഗ് വ്യക്തമാക്കി. 1990 മുതല്‍ 2005 വരെ ലാലുവിന്റേയും റാബ്റി ദേവിയുടേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭരിച്ചപ്പോഴാണ് ബീഹാറിലെ ക്രമസമാധാനനില ഏറ്റവുമധികം വഷളായിരുന്നതെന്ന് ജെ.ഡി.യു നേതാവ് ശ്യാം രജക് ചൂണ്ടിക്കാട്ടി.
എന്നാല്‍ നിതീഷ് കുമാര്‍ ഇതുവരെയും ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടില്ല. 20 വര്‍ഷത്തെ രാഷ്ട്രീയവൈര്യം മാറ്റിവെച്ച് നിതീഷും ലാലും സഖ്യത്തിലായി കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസമാണ് പരസ്പരമുള്ള കുറ്റപ്പെടുത്തലും പ്രസ്താവനകളും എന്നതും ശ്രദ്ധേയമാണ്.
Discussion about this post